ചെന്നൈ : അനധികൃത മണൽ ഖനന കേസിൽ മലങ്കര കത്തോലിക്ക ബിഷപ്പ് സാമുവൽ മാർ ഐറേണിയസിന് തിരിച്ചടി. ജാമ്യം ആവശ്യപ്പെട്ട് ബിഷപ്പും മറ്റ് വൈദികരും സമർപ്പിച്ച ഹർജി കോടതി വീണ്ടും തള്ളി. ജാമ്യം അനുവദിച്ചാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
തിരുനെൽവേലി സെഷൻസ് കോടതിയിലാണ് ബിഷപ്പും കൂട്ടാളികളും ജാമ്യാപേക്ഷ സമർപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ പ്രധാന കാരണങ്ങായി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികൾ ജാമ്യം ആവശ്യപ്പെട്ടത്. സാമുവൽ മാർ ഐറേണിയസും, ജോസ് ചാമക്കാലയും അർബുദ രോഗികളാണെന്നും, അതിനാൽ ഇവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
എന്നാൽ സർക്കാർ സംവിധാനത്തിൽ ഇരുവർക്കും മികച്ച ചികിത്സ ലഭ്യമാകുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി മറ്റൊരിടത്ത് ചികിത്സ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുന്നതിനുള്ള തെളിവുകൾ പ്രതികൾ ഹാജരാക്കിയിരുന്നില്ല. ഇതും ജാമ്യം നിഷേധിക്കാൻ കാരണമായി.
പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. ഇത് ശരിവെച്ച കോടതി ജാമ്യം അനുവദിക്കാൻ കഴിയുകയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
താമരഭരണി നദിയിൽ നിന്നും അനധികൃതമായി മണൽ കടത്തിയെന്നാണ് ബിഷപ്പിനെതിരായ കേസ്.വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. അറസ്റ്റിലായതിന് പിന്നാലെ ജാമ്യം ആവശ്യപ്പെട്ട് പ്രതികൾ തിരുനെൽവേലി മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ബിഷപ്പും വൈദികരും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.
നിലവിൽ ബിഷപ്പിന്റെ ബിനാമി ഇടപാടുകൾ സംബന്ധിച്ച അന്വേഷണമാണ് പുരോഗമിക്കുന്നത്.
Comments