കൊച്ചി : ഐ എൻ എസ് വിക്രാന്ത് ബോംബ് ഭീഷണിക്കേസിൽ മുഖ്യ സൂത്രധാരൻ വലയിലായതായി സൂചന. നാവിക സേന- കൊച്ചി കപ്പൽശാല ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് തുടർച്ചയായ ബോംബ് ഭീഷണികൾക്ക് പിന്നിലുള്ള പ്രധാന സൂത്രധാരനെ കണ്ടെത്തിയത്. സെർവർ ഹോപ്പിംഗ് നടത്തി അയച്ച സന്ദേശങ്ങളുടെ യഥാർത്ഥ ഉറവിടം കൊച്ചിയിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യ പൂർണമായും തദ്ദേശീയമായി കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിമാനവാഹിനി കപ്പൽ ആണ് ഐഎൻഎസ് വിക്രാന്ത്. നിരവധി സമുദ്ര പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ഐ എൻ എസ് വിക്രാന്ത് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് നാല് തവണയാണ് സന്ദേശം ലഭിച്ചത്. എൻഐഎയും, നേവി ഐ ടി വിംഗും, ഐ ബി, സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീഷണി സന്ദേശങ്ങളുടെ ഉറവിടവും, പിന്നിലുള്ള ബുദ്ധികേന്ദ്രത്തെയും കണ്ടെത്തിയത്. എന്നാൽ അന്വേഷണ ഏജൻസികൾ ഔദ്യോഗിക സ്ഥിരീകരണം നൽകുന്നില്ല.
കേസിൽ മുപ്പതോളം നാവിക സേനാ ഉദ്യോഗസ്ഥരെയും, സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിക്കുന്ന കപ്പൽശാലാ ഉദ്യോഗസ്ഥരെയും നിരവധി തവണ വിവിധ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. നിരവധി മർച്ചന്റ് നേവി ഉദ്യോഗസ്ഥരെയും നിരീക്ഷീച്ചിരുന്നു. രഹസ്യ മെയിലുകൾ അയച്ച സെർവർ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണെന്നും, ടോറസ് നെറ്റ്‌വർക്ക് വഴിയോ, പ്രോട്ടോൺ നെറ്റ്‌വർക്ക് വഴിയോ ആണ് സന്ദേശങ്ങളെല്ലാം എത്തിയതെന്ന് കണ്ടെത്തിയിരുന്നു.എന്നാൽ സെർവർ ഹോപ്പിംഗിലൂടെയാണ് സന്ദേശങ്ങൾ അയച്ചിരിക്കുന്നതെന്നും, ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കൊച്ചി തന്നെയാണെന്നുമാണ് സംയുക്ത അന്വേഷണത്തിൽ വ്യക്തമാകുന്നത്. രാജ്യസുരക്ഷ വെല്ലുവിളി നേരിടുന്നുവെന്ന ആസൂത്രിത പ്രചാരണത്തിന് ശത്രുരാജ്യങ്ങളോ, ഭീകര സംഘടനകളോ നടത്തിയ നീക്കമാണോ ഭീഷണികളെന്നതിലും കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതുണ്ട്.
Comments