കണ്ണൂർ: കല്യാണ വീട്ടിൽ ട്രാവലറിൽ എത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ. കല്യാണവീട്ടിൽ പാട്ടുവെയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. കണ്ണൂർ ഏച്ചൂർ സ്വദേശിയായ 26കാരൻ ജിഷ്ണുവാണ് മരിച്ചത്. 18 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പന്നിൽ. ഈ സംഘത്തിലുള്ളതാണ് ജിഷ്ണുവെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തുനിന്നുള്ള ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിന് ശേഷം ഓടിപ്പോകുന്ന പ്രതികളുടെ വീഡിയോയാണ് പുറത്തുവരുന്നത്. നീല ഷർട്ടും മുണ്ടുമുടുത്ത സംഘമാണ് ആക്രണം നടത്തിയത്. ആക്രമികളെ പോലീസ് തിരിച്ചറിഞ്ഞു. സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജിഷ്ണു തൽക്ഷണം മരിക്കുകയായിരുന്നു. ബോംബേറിൽ ജിഷ്ണുവിന്റെ തല ചിതറിപ്പോയി. കല്യാണത്തിലെ വീഡിയോഗ്രാഫർ പകർത്തിയ ചിത്രങ്ങളെല്ലാം പോലീസ് ശേഖരിച്ചു.
തോട്ടട പ്രദേശവാസികളായ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. ഏകദേശം അൻപതോളം വരുന്ന സംഘത്തിന് നേരെയാണ് ബോബേറുണ്ടായത്. ഇവർ ചിതറിയോടുകയായിരുന്നു. വധുവിനേയും കൂട്ടി വിവാഹം കഴിഞ്ഞ വരനും സംഘവും ഘോഷയാത്രയായി എത്തിയപ്പോഴാണ് ബോംബേറുണ്ടായത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായെത്തിയതായിരുന്നു ജിഷ്ണു. പൊട്ടാത്ത ഒരു ബോംബ് കൂടി പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
റോഡിൽ തലയില്ലാത്ത മൃതദേഹം കിടക്കുന്നത് കണ്ടെന്നും അങ്ങോട്ടേക്ക് നോക്കിയില്ലെന്നും ദൃക്‌സാക്ഷിയായ രവീന്ദ്രൻ പറഞ്ഞു. ‘ഇന്നലത്തെ തർക്കം നാട്ടുകാർ പരിഹരിച്ച് വിട്ടതാണ്. ഇന്ന് രാവിലെ ഇവർ ഒരു ഗ്യാങ്ങായി ഒരേ ഡ്രസ്സിൽ കല്യാണ വീട്ടിൽ വന്നിരുന്നു. ഇത് ഞങ്ങലെല്ലാവരും കണ്ടതാണ്. വിവാഹത്തിന് പോയി തിരിച്ചുവരുമ്പോഴും ഇവരെ കണ്ടതാണ്. ഓടടാ ഓടടാ എന്നുപറഞ്ഞ് ഒച്ചവെച്ചുകൊണ്ടാണ് അവർ ഓടിയത്. റോഡിൽ ഒരു വണ്ടിയുണ്ടായിരുന്നു. എടുക്കടാ വണ്ടിയെന്ന് പറഞ്ഞ് എല്ലാവരും വണ്ടിയിൽ കയറി. ഒരു വെളുത്തനിറത്തിലെ ട്രാവലർ അയിരുന്നു. പെട്ടന്ന് തന്നെ അവർ വണ്ടി എങ്ങനെയൊക്കെയോ തിരിച്ച് വേഗം രക്ഷപെട്ടു’ രവീന്ദ്രൻ പറഞ്ഞു.
Comments