കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ സൈജു എം തങ്കച്ചനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് തുറന്ന് സമ്മതിച്ച് അഞ്ജലി റീമ ദേവ്. സൈജു തങ്കച്ചൻ വിവാഹ വാഗ്ദാനം നൽകിയിരുന്നു. കൊച്ചിയിലെ ഹോട്ടലിലേക്ക് പരാതിക്കാരിയെയും പെൺകുട്ടികളെയും കൊണ്ടുപോയിരുന്നു. സൈജുവിന്റെ കൂട്ടുകെട്ടാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ഇവർ ആരോപിക്കുന്നു. അഞ്ജലി റീമ ദേവ് കുറ്റം സമ്മതിയ്‌ക്കുന്ന ഫോൺ സന്ദേശം ജനം ടിവിയ്‌ക്ക് ലഭിച്ചു.
കൊച്ചിയിലെ നമ്പർ 18 ഹോട്ടലുമായുള്ള ബന്ധങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് അഞ്ജലിയുടെ വെളിപ്പെടുത്തൽ. കോഴിക്കോട് നിന്നും പരാതിക്കാരി ഉൾപ്പെടെയുള്ള യുവതികളെ കൊച്ചിയിലെത്തിച്ചത് താനായിരുന്നു. പക്ഷേ വഞ്ചിക്കപ്പെടുകയായിരുന്നു. സൈജു എം തങ്കച്ചന് പല യുവതികളുമായും ബന്ധമുണ്ടായിരുന്നു. അത് അറിഞ്ഞപ്പോൾ സൈജുവുമായി അകലം പാലിക്കാൻ ശ്രമിച്ചു. വിവാഹ വാഗ്ദാനം നൽകി സൈജു വീണ്ടും അടുക്കുകയായിരുന്നെന്നും അഞ്ജലി പറഞ്ഞു.
‘ ഇയാൾ ഇങ്ങനത്തെ ഡീലിങ് ഒക്കെ ഉള്ള വ്യക്തിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അയാൾ ആ സമയത്ത് ഒക്കെ എന്നെ കൊണ്ടുപോയിരുന്നത് ഞാൻ കെട്ടാൻ പോകുന്ന പെണ്ണാണെന്ന് പറഞ്ഞിട്ടാണ്. സൈജുവിന്റെ ഫോൺ ചെക്ക് ചെയ്താൽ അറിയില്ലേ, ചാറ്റും കാര്യങ്ങളുമൊക്കെ. രണ്ട് കൊല്ലം മുന്നേ ഇയാൾ വീട്ടിൽ വന്ന് സംസാരിച്ചിരുന്നു. എനിക്കവളെ കെട്ടിച്ച് തരുമോ എന്ന് ചോദിച്ച്. സൈജുവുമായുള്ള ചാറ്റുകളൊക്കെ സ്‌ക്രീൻ ഷോട്ട് എടുത്ത് വച്ചിട്ടുണ്ട്. ഇയാൾ നല്ല ആർകിടെക്ടാണ്. ലുലു മാളിനകത്തെ പിസ ഹട്ട്, കെഎഫ്‌സി ഒക്കെ ഇയാൾ ചെയ്ത വർക്കാണ്. എന്റെ കയ്യിലുള്ള ചാറ്റുകൾ ഒക്കെ പരിശോധിച്ചാൽ മനസിലാകും’.
‘ എല്ലാവരേയും കൂട്ടിക്കൊണ്ടു വന്ന മീറ്റിങ്ങിന് ശേഷം വിളിച്ച് ചീത്ത പറഞ്ഞിരുന്നു. എന്തിനാണ് എല്ലാവരേയും കൂട്ടി കൊച്ചിയിലേക്ക് വരുന്നത്. വരണമെങ്കിൽ ഒറ്റയ്‌ക്ക് വന്നാൽ പോരേ. നിനക്ക് എത്ര എക്‌സ്‌പെൻസ് ആകും. നിനക്ക് എത്ര കിട്ടിയാലും നീ പഠിക്കില്ലല്ലോ എന്ന് പറഞ്ഞിട്ടാണ് ചീത്ത പറഞ്ഞത്. ഈ ചാറ്റുകളെല്ലാം എന്റെ കയ്യിലുണ്ട്. തിരിച്ചും ഞങ്ങൾ ഒരുമിച്ചാണ് വന്നത്. സൈജുവിന്റെ വണ്ടിയിലായിരുന്നു പോയിരുന്നത്. ഫ്രണ്ട് സീറ്റിൽ ഞാനും സൈജുവും. ബാക്കിൽ അവര് നാല് ആൾക്കാരും. എന്നിട്ടാണ് തിരിച്ച് വന്നത്. സൈജുവിന്റെ വാർത്ത വന്നപ്പോൾ ആകെ ഞെട്ടിപ്പോയിരുന്നു. കല്ല്യാണം കഴിച്ച് ജീവിക്കണമെന്നാണ് കരുതിയിരുന്നത്. പറയാൻ പറ്റാത്ത പല കാര്യങ്ങളും ആ ബന്ധത്തിൽ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അഞ്ജലി പറയുന്നു.
Comments