ആലപ്പുഴ: ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി സുധാകരനെതിരായ വിമർശനം തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുസമ്മേളത്തിൽ പ്രതിനിധികൾ സുധാകരനെതിരെ തിരിഞ്ഞപ്പോൾ പിണറായി വിജയൻ ഇടപെട്ട് അത് തടയുകയായിരുന്നു. ‘ഇത് ജില്ലയിൽ അവസാനിപ്പിച്ചതാണല്ലോ.. വീണ്ടും തുടങ്ങിയോ, സംസാരിക്കേണ്ടത് സംസാരിക്കുക’ എന്നായിരുന്നു പിണറായിയുടെ താക്കീത്.
ജി. സുധാകരനെതിരെ പൊതു ചർച്ചയിൽ തുടർച്ചയായി വിമർശനം ഉയർന്നപ്പോഴായിരുന്നു പിണറായി ഇടപെട്ടത്. ചാരുംമൂട് എരിയ പ്രതിനിധികൾ പടനിലം സ്കൂൾ കോഴ വിഷയം സമ്മേളന വേദിയിൽ ഉന്നയിച്ചു. വിഷയത്തിൽ ആരോപണ വിധേയനായ കെ രാഘവനെ ജി സുധാകരൻ പിന്തുണച്ചുവെന്ന് പ്രതിനിധികൾ ആരോപിച്ചു. സുധാകരന്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമർശനം ഉന്നയിച്ചു.
എച്ച്. സലാമിനെ നേരിട്ടല്ലെങ്കിലും തോൽപ്പിക്കാൻ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധികളുടെ വിമർശനം. അധികാരമോഹിയാണ് സുധാകരനെന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമർശനം. പി.പി. ചിത്തരഞ്ജൻ എംഎൽഎയ്ക്കെതിരേയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. വിഭാഗീയ പ്രവണതകളെ പ്രോത്സാഹിപ്പിച്ചു എന്ന് ആലപ്പുഴ നോർത്ത് ഏരിയ പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്.
സിപിഐ മന്ത്രിമാർക്കെതിരേയും ആഭ്യന്തര വകുപ്പിനെതിരേയും വിമർശനം ഉയർന്നു. സിപിഐ മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവർത്തനം പരാജയമെന്നാണ് വിമർശനം ഉയർന്നത്. ചില പോലീസ് ഉദ്യോഗസ്ഥർ ആഭ്യന്തര വകുപ്പിന് ബാധ്യതയാണ്. ചില ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നും വിമർശനം ഉയർന്നു.
Comments