കൊച്ചി : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്കെതിരെ കൊലക്കുറ്റം ചുമത്തി. സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരാണ് അറസ്റ്റിലായിട്ടുള്ളത്.
സൈനുദ്ദീൻ, ബഷീർ, അബ്ദുറഹ്മാൻ, അസീസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരുന്നത്. എന്നാൽ ദീപു മരിച്ചതോടെ കൊലക്കുറ്റം ചുമത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തേക്കും.
രാഷ്‌ട്രീയ വിരോധമാണ് കൊലയ്‌ക്ക് പിന്നിൽ എന്നാണ് പോലീസ് റിപ്പോർട്ട്. ട്വന്റി ട്വന്റിയിൽ ചേർന്ന് പ്രവർത്തിക്കുന്നതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സൈനുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈനു ദീപുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചെന്നും, തള്ളി വീഴ്‌ത്തിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. നിലത്തു വീണ ദീപുവിനെ ഇയാൾ ആഞ്ഞ് ചവിട്ടി. അബ്ദുറഹ്മാൻ, അസീസ് എന്നിവർ ചേർന്ന് പുറത്തു ചവിട്ടി. ബഷീർ അസഭ്യം പറഞ്ഞു. നാല് പേരും ചേർന്ന് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും എഫ്‌ഐആറിൽ ഉണ്ട്.
അതേസമയം ദീപുവിനെ മർദ്ദിച്ചത് ആസൂത്രിതമല്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. വിളക്കണയ്‌ക്കൽ പ്രതിഷേധത്തിന്റെ ഭാഗമായി വീടുകളിലെ ലൈറ്റുകൾ ദീപു ബലം പ്രയോഗിച്ച് അണയ്‌ക്കാൻ ശ്രമിച്ചു. ഇത് തടയാൻ സിപിഎം പ്രവർത്തകർ ചെന്നതോടെ സംഘർഷമുണ്ടാകുകയായിരുന്നു. അറസ്റ്റിലായ പ്രതികൾക്ക് നിയമസഹായം നൽകുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.
Comments