കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഇന്നും വാദം തുടരും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം നടത്തുന്നത് എന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദിലീപ് വ്യക്തമാക്കി. പ്രോസിക്യൂഷൻ വാദമായിരിക്കും ഇന്ന് കോടതി കേൾക്കുക. ഉച്ചയ്‌ക്ക് 1. 45 നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വാദം കേൾക്കുക.
അതേസമയം ദിലീപ് നൽകിയ ഹർജിയിൽ ആക്രമണത്തിന് ഇരയായ നടിയെ കോടതി കക്ഷിചേർത്തു. കോടതി നടപടികൾ ചോദ്യം ചെയ്യാൻ ദിലീപിന് നിയമ അവകാശമില്ലെന്നാണ് നടി പറഞ്ഞത്. അന്വേഷണവും തുടരന്വേഷണവും സംബന്ധിച്ചു പ്രതിയെ കേൾക്കേണ്ടതില്ലെന്നും സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച് നടി അറിയിച്ചു.
ബാലചന്ദ്ര കുമാറിന്റെ മൊഴി മാത്രമാണ് കേസിലുള്ളത് എന്നും കെട്ടിച്ചമച്ച കഥയാണിതെന്നുമാണ് കോടതിയിൽ ദിലീപിന്റെ അഭിഭാഷകൻ വാദിച്ചത്. തുടരന്വേഷണത്തിന്റെ പേരിൽ നടക്കുന്നതു പുനരന്വേഷണമാണ്. വർഷങ്ങൾക്കു ശേഷമാണ് വെളിപ്പെടുത്തലുകളെന്നും മറ്റാരും ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം ദിലീപിന്റെ അഭിഭാഷകന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയ സംഭവത്തിൽ ബാർ അസോസിയേഷൻ പ്രതിഷേധിക്കും. ഉച്ചയ്‌ക്ക് 1.10 ന് ഹൈക്കോടതിക്ക് മുന്നിലാണ് പ്രതിഷേധം.
Comments