കൊച്ചി: ട്വന്റി-ട്വന്റി ചീഫ് കോ-ഓർഡിനേറ്ററും കിറ്റെക്‌സ് എംഡിയുമായ സാബു ജേക്കബിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം. സന്ദേശം സിനിമയിലേത് പോലെ മൃതദേഹം പിടിച്ചെടുക്കാനാണ് സാബു ശ്രമിച്ചതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പരിഹസിച്ചു. ദിപു മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് സാബു രംഗത്ത് വന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.
”സന്ദേശം സിനിമയിലേത് പോലെ മൃതദേഹം പിടിച്ചെടുക്കാനാണ് സാബു ശ്രമിക്കുന്നത്. പ്രതികളിൽ സിപിഎമ്മുകാരുണ്ടെങ്കിലും സിപിഎമ്മാണെന്ന് കൊലയ്‌ക്ക് പിന്നിലെന്ന് എങ്ങനെ പറയാനാകും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കണ്ടിട്ടില്ല. ഇന്റേണൽ ബ്ലീഡിംഗ് ആണ് മരണകാരണം എന്നാണ് അറിഞ്ഞത്. അയാൾ ലിവർ സിറോസിസ് ഉള്ളയാളാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
എന്തുകൊണ്ട് ആദ്യത്തെ ദിവസങ്ങളിൽ ട്വന്റി-ട്വന്റി തിരിഞ്ഞ് നോക്കാതിരുന്നത്. വെറുതെ അസംബന്ധമാണ് . തോറ്റു തുന്നം പാടിയതിന് ശേഷമുള്ള സാഹചര്യത്തിൽ ജാള്യത മറയ്‌ക്കുന്നതിന് വേണ്ടിയാണ് ഈ ആരോപണങ്ങൾ. അയാൾ സ്ഥിരം പറയുന്ന കാര്യമാണ് ശ്രീനിജന്റേത് പെയ്ഡ് സീറ്റാണെന്ന്. പെയ്ഡ് സീറ്റ് ആരോപണത്തിന് മറുപടിയുണ്ട്. അത് ശ്രീനിജൻ ചോദിച്ചോളും. ആർക്ക് പണം കൊടുത്തിട്ടാണ് സീറ്റ് വാങ്ങിയെന്ന് പറയുന്നത്. വളരെ വില കുറഞ്ഞ സംഗതിയാണ്. ഒരുപാട് കാശ് കയ്യിലുണ്ടെന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന അവസ്ഥയാണ് സാബു.എം.ജേക്കബിനുള്ളതെന്നും’ സി.എൻ.മോഹനൻ ആരോപിച്ചു.
Comments