ദുബായ്: യുഎഇയിൽ ഭിക്ഷാടനത്തിന് കർശന ശിക്ഷ ലഭിക്കുമെന്ന് വീണ്ടുമോർമ്മിപ്പിച്ച് അധികൃതർ. ഒരു ലക്ഷം ദിർഹം പിഴയും ആറു മാസം തടവുമാണ് ശിക്ഷ. ഭിക്ഷാടനത്തിനായി ആളുകളെ ഇതര രാജ്യങ്ങളിൽ നിന്നെത്തിക്കുന്നവർക്കും സമാന ശിക്ഷ ലഭിക്കും.
ഭിക്ഷാടനം കർശനമായി നിരോധിച്ച രാജ്യങ്ങളിലൊന്നാണ് യുഎഇ. ഭിക്ഷാടനം നടത്തുന്നവരെ പോലെ തന്നെ ഭിക്ഷാടനത്തിനായി ആളുകളെ ഇതര രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്നവർക്കും കർശന ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചത്. വ്യക്തിഗത ഭിക്ഷാടനത്തിന് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവുമാണ് ശിക്ഷ. രണ്ടോ അതിൽ കൂടുതലോ ആളുകളെ ഭിക്ഷാടനത്തിനിടെ ഒരുമിച്ച് കണ്ടെത്തിയാൽ ശിക്ഷ വർദ്ധിക്കും.
കഴിഞ്ഞ റമദാനിൽ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത് 458 യാചകരെയാണ്. ഇവരിൽ 23 പേർ പെരുന്നാൾ അവധി ദിവസങ്ങളിലായിരുന്നു പിടിയിലായത്. ദുബായ് പോലീസിന്റെ യാചക നിരോധിത ക്യാമ്പയിനിന്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്. ഇത്തവണയും റമദാനോട് അനുബന്ധിച്ച് യാചകരെ കണ്ടെത്താൻ പോലീസ് പരിശോധന കർശനമാക്കിയേക്കും. യാചകർ സ്ഥിരമായി എത്തുന്ന സ്ഥലങ്ങളിൽ പട്രോളിങ് ശക്തമാക്കുകയാണ് പതിവ്. എല്ലാ വർഷവും ഇത്തരം ക്യാമ്പയിനുകൾ പോലീസ് സംഘടിപ്പിക്കാറുണ്ട്. ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പരിലോ ആപ്പിലൂടെയോ അറിയിക്കണമെന്നാണ് നിർദേശം.
Comments