തിരുവനന്തപുരം : കൊറോണയുടെ പേരിൽ ഇനി തിയേറ്ററുകൾ അടച്ചിടാൻ ആകില്ലെന്ന് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് മുമ്പ് പൂർണ്ണമായും, തിയേറ്ററുകൾ തുറക്കാൻ പറ്റുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടകസമിതിയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വി കെ പ്രശാന്ത് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബീനപോൾ തുടങ്ങിയവർ പങ്കെടുത്തു.
അടച്ചിട്ട എ സി ഹാളിനുളളില്‍ രണ്ടുമണിക്കൂറിലധികം തുടര്‍ച്ചയായി ഇരിക്കുന്നത് രോഗ വ്യാപനത്തോത് വർധിക്കുമെന്ന കാരണം പറഞ്ഞാണ് സർക്കാർ തിയേറ്ററുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാല്‍ മാളുകള്‍ക്കടക്കം ഇളവ് നല്‍കിയ ശേഷം തിയേറ്ററുകള്‍ അടച്ചിട്ടത് വിവേചനപരമാണെന്നാണ് തിയറ്റര്‍ ഉടമകളുടെ വാദം
കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി തീയേറ്ററുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഫെഫ്ക നേരത്തെ കോടതിയെ സമീപിച്ചിരുന്നു. തീയേറ്ററുകള്‍ അടയ്‌ക്കുന്നതെന്ന് ഏത് ശാസ്ത്രീയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് സർക്കാർ വ്യക്തമാക്കണം എന്നും ഫെഫ്ക ആവശ്യപ്പെട്ടിരുന്നു.
Comments