ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഉമരിയിൽ കുഴൽക്കിണറിൽ വീണ 4 വയസുകാരൻ മരിച്ചു. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് രാവിലെ കുട്ടിയെ പുറത്തെടുത്തിരുന്നു. തുടർന്ന് ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ചയാണ് ബദ്ചാദിൽ ഗൗരവ് ദുബെ കുഴൽക്കിണറിൽ വീണത്. 60 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്.
കുഴൽക്കിണറിന് സമീപം കളിക്കുകയായിരുന്ന കുട്ടി വീഴുകയായിരുന്നു. കുഴൽക്കിണറിൽ നിന്നുള്ള കുട്ടിയുടെ കരച്ചിൽ കേട്ടാണ് ആളുകൾ വിവരം അറിഞ്ഞത്. തുടർന്ന് അവിടെയുണ്ടായിരുന്നവർ സംഭവം കുടുംബത്തേയും നാട്ടുകാരെയും പ്രാദേശിക ഭരണകൂടത്തെയും അറിയിച്ചു. പിന്നാലെ പ്രാദേശിക ഭരണകൂടവും പോലീസും സ്ഥലത്തെത്തി.
കുട്ടിക്ക് ഓക്സിജൻ നൽകുന്നതിനായി കുഴൽക്കിണറിൽ ഓക്സിജൻ പൈപ്പ് ലൈൻ സ്ഥാപിച്ചു. മെഡിക്കൽ സംഘവും എത്തി. ഇന്ന് രാലിലെ 4 മണി വരെ രക്ഷാപ്രവർത്തനം നീണ്ടിരുന്നു. കുഴൽക്കിണറിൽ നിന്നും ഗൗരവിനെ പുറത്തെടുത്ത് കട്നി ജില്ലയിലെ ഹെൽത്ത് സെന്ററിലേക്ക് മാറ്റി. എന്നാൽ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മുങ്ങിമരണമാണ് മരണകാരണമെന്ന് അധികൃതർ വ്യക്തമാക്കി.
Comments