ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ എട്ടു പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. ജാമ്യം അനുവദിച്ച മദ്രാസ് ഹൈക്കോടതി വിധിയാണ് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. രാജ്യ സുരക്ഷയ്‌ക്കാണ് പ്രധാന്യം നൽകുന്നതെന്നും ഭീകരപ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കിയത്. യുഎപിഎ വകുപ്പ് പ്രകാരം ജയിലിൽ കഴിഞ്ഞിരുന്ന പ്രവർത്തകർക്കാണ് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
എൻഐഎയാണ് മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയത്. 2023 ഓക്ടോബർ 19നാണ് പിഎഫ്‌ഐ പ്രവർത്തകർക്ക് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഫണ്ട് ശേഖരിച്ചുവെന്ന ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ വിചാരണ വേഗത്തിൽ നടത്താനും പ്രതികളോട് എൻ.ഐ.എ മുമ്പാകെ കീഴടങ്ങാനും കോടതി നിർദേശിച്ചു.
ബറകത്തുള്ള, ഇദ്രിസ്, മുഹമ്മദ് അബുതാഹിർ, ഖാലിദ് മുഹമ്മദ്, സയ്യിദ് ഇസ്ഹാഖ്, ഖാജാ മുഹ് യുദ്ദീൻ, യാസർ അറഫാത്ത്, ഫയാസ് അഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ആർഎസ്എസിന്റെയും ഹൈന്ദവ സംഘടനാ നേതാക്കളുടെയും ഹിറ്റ് ലിസ്റ്റ് പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയിരുന്നതായും ഇവരിൽ നിന്ന് വിവരം ലഭിച്ചിരുന്നു.