മുംബൈ: കോൺഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കാനുളള ഉദ്ധവ് താക്കറെയുടെ തീരുമാനമാണ് ശിവസേന പിളരാൻ കാരണമെന്ന് തുറന്നടിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. തന്നെ കാണാനോ ആശയവിനിമയം നടത്താനോ ഉദ്ധവ് സമയം തന്നിരുന്നില്ലെന്നും ഷിൻഡെ ചൂണ്ടിക്കാട്ടി.
ദൈനിക് ഭാസ്‌കറുമായുള്ള അഭിമുഖത്തിലാണ് പാർട്ടി പിളർന്നതിന്റെ കാരണങ്ങളും ബിജെപിയുമായുള്ള സഖ്യവും ഷിൻഡെ പറഞ്ഞത്. ഞങ്ങൾ ബാലാസാഹെബിന്റെ പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധതയുള്ളവരാണ്. ഉദ്ധവിന്റെ നേതൃത്വത്തിൽ ശിവസേന ദുർബലമാകുകയായിരുന്നു. ഷിൻഡെ പറഞ്ഞു.
പാർട്ടി അംഗങ്ങൾ ജയിലിലടക്കപ്പെട്ടു, പദ്ധതികൾ നിർത്തിവച്ചു, വ്യവസായികൾ ദുരിതത്തിലായി. അത്തരം സാഹചര്യങ്ങളിൽ അടുത്ത തെരഞ്ഞെടുപ്പിൽ എങ്ങനെ മത്സരിക്കുമെന്ന് ഞങ്ങൾ ആശങ്കാകുലരായിരുന്നുവെന്നും ഷിൻഡെ പറഞ്ഞു. ഉദ്ധവിന് നേതൃഗുണം ഇല്ലായിരുന്നുവെന്നും ഷിൻഡെ തുറന്നടിച്ചു. തന്നെ മുഖ്യമന്ത്രിയാക്കുന്നതിനെ പിന്തുണയ്‌ക്കാൻ ശരദ് പവാർ തയ്യാറായിരുന്നതായും ഷിൻഡെ വെളിപ്പെടുത്തി.