ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാനായുള്ള ദൗത്യത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്ന് പേരിട്ടു. ദൗത്യത്തിന്റെ ഭാഗമായി, 250 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം ബുക്കാറസ്റ്റിൽ നിന്നും പുറപ്പെട്ടു. പുലർച്ചെ 2.30ഓടെ വിമാനം ഡൽഹിയിൽ എത്തുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ സംഘത്തിൽ 17 മലയാളികളാണുള്ളത്.
‘ഓപ്പറേഷൻ ഗംഗ തുടരുന്നു. ബുക്കാറസ്റ്റിൽ നിന്നും 250 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം പുറപ്പെട്ടു’ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു. ബുക്കാറസ്റ്റിൽ നിന്നും തിരികെ മുംബൈയിൽ എത്തിയ ആദ്യ സംഘത്തെ അദ്ദേഹം സ്വാഗതം ചെയ്തു. രക്ഷാദൗത്യത്തിന്റെ ആദ്യ പടിയാണ് ഇന്ത്യക്കാരുടെ ആദ്യ സംഘം സുരക്ഷിതമായി രാജ്യത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
#OperationGanga continues.
The second flight from Bucharest has taken off for Delhi with 250 Indian nationals. pic.twitter.com/zml6OPNirN
— Dr. S. Jaishankar (@DrSJaishankar) February 26, 2022
ഇന്ത്യയിലേയ്ക്ക് മടങ്ങുന്നതിന്റെ ആവേശത്തിലാണ് പൗരന്മാർ. ഭാരത് മാതാ കി ജയ് വിളിച്ചാണ് രണ്ടാം സംഘം വിമാനത്തിൽ പ്രവേശിച്ചത്. ഇതിന്റെ ദൃശ്യങ്ങളും വിദേശകാര്യമന്ത്രാലയം പങ്കുവെച്ചു.
അതേസമയം, യുക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ആദ്യ സംഘം എട്ട് മണിയോടെ മുംബൈയിലെത്തി. 219 യാത്രക്കാരുമായി ബുക്കാറസ്റ്റിൽ നിന്നും പുറപ്പെട്ട വിമാനമാണ് മുംബൈയിലെത്തിയത്. മാതൃരാജ്യത്തേക്ക് സ്വാഗതം എന്ന കുറിപ്പോടെ ട്വിറ്ററിലൂടെ പീയൂഷ് ഗോയൽ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു.
Comments