കീവ്: റഷ്യയുടെ ക്രൂരതയ്‌ക്ക് മുന്നിൽ തങ്ങളുടെ സ്വാതന്ത്ര്യം അടിയറവ് പറയില്ലെന്ന ഉറച്ച നിലപാടിലാണ് യുക്രെയ്ൻ. രാജ്യത്തെ സംരക്ഷിക്കാൻ പ്രായം നോക്കാതെ പോരാടണമെന്നാണ് പ്രസിഡന്റ് വ്‌ളാദിമിർ സെലസ്‌കി യുക്രെയ്ൻ ജനതയോട് ആവശ്യപ്പെട്ടത്. റഷ്യയുടെ അധിനിവേശത്തെ തടയാൻ സാധാരണക്കാർക്ക് പോലും അനായാസം നിർമ്മിക്കാൻ സാധിക്കുന്ന മൊളടോവ് കോക്ടെയ്ൽ എന്ന പെട്രോൾ ബോംബ് നിർമ്മിക്കുകയാണ് യുക്രെയ്ൻ ജനത.
റഷ്യയുടെ പാരാക്രമണങ്ങൾ ചെറുക്കാൻ മരംകോച്ചുന്ന തണുപ്പിലും അതിരാവിലെ മൊളടോവ് കോക്ടെയ്‌ലുകൾ നിർമ്മിക്കുന്ന യുക്രെയ്‌നിലെ ഒരുകൂട്ടം വനിതകളുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. സാധാരണ വാരാന്ത്യങ്ങളിൽ കുടുംബവുമൊത്ത് കളിച്ചുല്ലസിച്ച് നടന്ന തങ്ങളുടെ ജീവിതം ഇങ്ങനെയായിതീരുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല എന്നാണ് വനിതകൾ പറയുന്നത്.
പേരുകേട്ടാൽ ഒരു പാനീയമാണെന്ന് തോന്നുമെങ്കിലും, പെട്ടെന്ന് കത്തിപ്പിടിക്കുന്ന പെട്രോൾ ബോംബാണ് മൊളോടോവ് കോക്ടെയിലുകൾ. ഒഴിഞ്ഞ മദ്യക്കുപ്പികളിൽ, പെട്രോൾ, മറ്റ് സ്ഫോടക വസ്തുക്കൾ എന്നിവ ചേർത്താണ് മൊളോടോവ് കോക്ടെയിലുകൾ നിർമ്മിക്കുന്നത്. ശീതയുദ്ധക്കാലത്ത് സോവിയറ്റ് യൂണിയൻ വിദേശകാര്യമന്ത്രിയായിരുന്നു വ്യാസെസ്ലാവ് മൊളോടോവ്. ശീതയുദ്ധത്തിനിടെ സോവിയറ്റ് യൂണിയൻ ഫിൻലൻഡിൽ വ്യാപകമായി പെട്രോൾ ബോംബുകൾ പ്രയോഗിച്ചു. എന്നാൽ, അവിടെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയാണെന്നായിരുന്നു മൊളടോവിന്റെ പ്രസ്താവന. ഇതിനെ പരിസഹിച്ചുകൊണ്ട് ഫിൻലൻഡുകാരാണ് പെട്രോൾ ബോംബിനെ മൊളടോവ് കോക്ടെയ്ൽ എന്ന് വിളിച്ചു തുടങ്ങിയത്.
കഴിഞ്ഞ ദിവസം ആയുധങ്ങൾ കൈവശമുള്ള എല്ലാവരും യുദ്ധത്തിൽ പങ്കെടുക്കണമെന്നും ആയുധം കൈവശമില്ലാത്ത എന്നാൽ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് ആയുധം നൽകുമെന്നും യുക്രെയ്ൻ പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യം അടിയറവ് വെയ്‌ക്കാതെ രാജ്യത്തിനായി യുദ്ധം ചെയ്യാൻ പ്രായം നോക്കേണ്ടതില്ല എന്നാണ് യുക്രെയ്ൻ പറയുന്നത്.
Comments