വാഴ്‌സ: യുക്രെയ്‌നിൽ നിന്നും തിരിച്ചെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ വിദ്യാഭ്യാസകാര്യങ്ങൾ ഓർത്ത് ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര മന്ത്രി വി. കെ സിംഗ്. പോളണ്ടിലെ സർവ്വകലാശാലകൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം പൂർത്തിയാക്കാൻ ആവശ്യമായ സഹായം നൽകുമെന്ന് മന്ത്രി അറിയിച്ചു. രക്ഷാദൗത്യത്തിന് നേതൃത്വം നൽകാനായി പ്രധാനമന്ത്രിയുടെ തീരുമാന പ്രകാരം നാല് കേന്ദ്രമന്ത്രിമാർ അതിർത്തി പ്രദേശങ്ങളിലേക്ക് പോയിരുന്നു. കേന്ദ്രമന്ത്രി വി കെ സിംഗ് ആണ് പോളണ്ടിൽ നിന്നുള്ള രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. പോളണ്ടിലെത്തിയ മന്ത്രി വിദ്യാർത്ഥികളുമായി നടത്തിയ ആശയവിനിമയത്തിനിടെയാണ് വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശങ്കകളെ കുറിച്ചും സംസാരിച്ചത്.
നിലവിൽ യുക്രെയ്ൻ സർവ്വകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുകയാണ്. യുദ്ധത്തിൽ തകർന്ന രാജ്യത്ത് സർവകലാശാലകൾ അടച്ചുപൂട്ടി. ഇത് അവരുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചു. യുക്രെയ്‌നിലെ സ്ഥിതി എന്താകുമെന്ന് നിരീക്ഷിച്ച് വരിയാണെന്നും അനുകൂലമായ സാഹചര്യം ഉണ്ടായില്ലെങ്കിൽ യുക്രെയ്‌നിലെ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളുടേയും പഠനം സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. പോളണ്ടിലെത്തിയ മന്ത്രി റസെസോവിലെ ഹോട്ടലിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളുമായി നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യം പറഞ്ഞത്. റസെസോവിലെ ഹോട്ടലിൽ 600ഓളം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രെയ്‌നിൽ നിന്നും എത്തിയിരിക്കുന്നത്.
പോളണ്ടും ഇന്ത്യയും നൂറ്റാണ്ടുകളുടെ സൗഹൃദവും ബന്ധവും പങ്കിടുന്നുണ്ട്. പോളണ്ട് സർവ്വകലാശാലകൾ യുക്രെയ്‌നിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം പൂർത്തിയാക്കാൻ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം വിദ്യാർത്ഥികളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിലവിൽ ചെയ്യേണ്ടത് ഇന്ത്യൻ എംബസി പുറപ്പെടുവിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് തിരികെ സുരക്ഷിതമായി നാട്ടിലെത്തുക എന്നതാണെന്നും മന്ത്രി പറഞ്ഞു.
Poland and India share centuries of friendship and cordial relations which have brought our people together.
I am happy to share with you that Polish universities will be opening their doors to our students from Ukraine so that they can finish their studies.
Jai Hind! pic.twitter.com/7BNAmPJJtW
— General Vijay Kumar Singh (@Gen_VKSingh) March 2, 2022
Comments