വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമായിരിക്കെ അടുത്ത അധിനിവേശം നടക്കുന്നത് തായ്വാനിലെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത യുദ്ധം തായ്വാനിൽ ആയിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഹ്ലാദിക്കുകയാണ്. ജോ ബൈഡൻ കാണിക്കുന്ന വിഡ്ഢിത്തം തായ്വാൻ അധിനിവേശ സാദ്ധ്യത ബലപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
പ്രസിഡന്റ് ഷി മികച്ച കൗശലക്കാരനായ ആളാണെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ എന്താണ് സംഭവിച്ചതെന്ന് അയാൾ നിരീക്ഷിച്ചു. അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യം പിൻവാങ്ങിയ വഴി അദ്ദേഹത്തിന് അറിയാം. യുക്രെയ്നിൽ നിരവധി ആളുകൾ മരിക്കുന്നുവെന്നും ഇത് സംഭവിക്കാൻ നമ്മൾ അനുവദിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. താൻ ഇപ്പോഴും പ്രസിഡന്റ് ആയിരുന്നെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. താനുണ്ടായിരുന്നുവെങ്കിൽ പുടിൻ ഒരിക്കലും ഇത് ചെയ്യുമായിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടെയും തായ്വാനിൽ നടക്കുന്ന ചർച്ചകൾ അടുത്ത യുദ്ധത്തെ കുറിച്ചാണ്. തായ്വാൻ ചൈനയുടെ അഭിവാജ്യ ഘടകമാണെന്നും കൂട്ടിച്ചേർക്കൽ നടത്താൻ വേണമെങ്കിൽ ബലം പ്രയോഗിക്കാനും മടിക്കില്ലെന്ന് ഷി ജിൻ പിംഗ് പറഞ്ഞിരുന്നു. 2016ൽ പ്രസിഡന്റായി സായ് ഇങ്വെൻ വന്നത് മുതൽ ചൈനയുമായുള്ള ഉരസൽ കൂടിയിട്ടേയുള്ളൂ. ആക്രമണമുണ്ടായാൽ ജനങ്ങൾക്ക് ആയുധം കൊടുക്കുന്നതും സ്ത്രീകൾക്ക് സൈനിക പരിശീലനം നൽകുന്നതും തുടങ്ങിയവ എല്ലാം തന്നെ തായ്വാനിലും ചർച്ചയായിരിക്കുകയാണ്.
തായ്വാൻ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ ഈ വാദം തായ്വാൻ പൂർണമായും നിരസിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ സ്വയംഭരണാധികാരമുള്ള തായ്വാനെ ഒറ്റപ്പെടുത്താനുള്ള ശ്രമം ചൈന ശക്തമാക്കിയിരുന്നു. വേണ്ടി വന്നാൽ ബല പ്രയോഗത്തിലൂടെ തായ്വാനെ പിടിച്ചെടുക്കുമെന്ന് ചൈന നേരത്തെ അറിയിച്ചതാണ്. അതേസമയം തങ്ങൾക്കെതിരെ സൈനിക മാർഗങ്ങൾ ഉപയോഗിക്കുന്നത് ഇരുപക്ഷവും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള മാർഗമല്ലെന്നാണ് തായ്വാന്റെ വിശദീകരണം.
Comments