തിരുവനന്തപുരം: തന്നെയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെയും തമ്മിൽ തെറ്റിക്കാൻ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോൾ ഒരു പണിയും ഇല്ലാതായ ചിലരാണ് കുത്തിത്തിരിപ്പിന് പിന്നിലെന്നും പരിധി വിട്ടാൽ ഇത് കൈകാര്യം ചെയ്യുമെന്നും വിഡി സതീശൻ പറഞ്ഞു.
ഞാൻ ഗ്രൂപ്പ് ഉണ്ടാക്കുന്നു എന്ന പ്രചാരണം ഇവർ നടത്തുന്നു. ഈ നേതാക്കൾക്ക് പാർട്ടിയോട് ഒരു കൂറും ഇല്ല. അവർ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃതമാറ്റത്തെ അതേ രീതിയിൽ മനസിലാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ പരിധിയും വിട്ട് പോയാൽ ഇത് കൈകാര്യം ചെയ്യേണ്ടി വരും. മുരളീധരനും ചെന്നിത്തലയും എല്ലാം പറഞ്ഞു തീർത്തത് നല്ലതാണ്. പുനസംഘടനയിൽ അതൃപ്തി അറിയിച്ച് എം.പിമാർ കത്ത് അയച്ചതിൽ തെറ്റില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ പരിഹരിച്ച് രണ്ട് ദിവസത്തിനകം പട്ടിക പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പേരിൽ ഗ്രൂപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് ഇന്നലെ വ്യക്തമാക്കിയിരുന്നു. തന്റെ പേരിൽ ഗ്രൂപ്പുണ്ടായാൽ പാർട്ടി ആസ്ഥാനത്തുണ്ടാകില്ല. ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാൽ ഇപ്പോൾ പറയുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Comments