ഒരേ ട്രാക്കിൽ രണ്ട് ട്രെയിനുകൾ ചീറി പാഞ്ഞെത്തിയാൽ എന്താകും സംഭവിക്കുക എന്ന് പറയാതെ തന്നെ നമുക്കറിയാം . എന്നാൽ അത്തരം അത്യാഹിതങ്ങൾ ഒഴിവാക്കാൻ റെയില്‍വേ പുതിയതായി നടപ്പാക്കുന്ന പദ്ധതിയാണ് കവച് . ഇതിന്റെ അവസാന പരീക്ഷണമാണ് ഇന്ന് നടന്നത് . റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരീക്ഷണം .
കവചം എന്നർത്ഥം വരുന്ന “കവച്” ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് ട്രെയിന്‍ സുരക്ഷാ സംവിധാനമാണ് .സെക്കന്തരാബാദിന് സമീപം വച്ചായിരുന്നു പരീക്ഷണം . സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് നേരിട്ട് മനസിലാക്കാനാണ് വൈഷ്ണവ് ട്രെയിനിൽ കയറിയത്. സനത്‌നഗർ-ശങ്കർപള്ളി സെക്ഷനിലാണ് പരീക്ഷണം നടന്നത്.
റേഡിയോ കമ്മ്യൂണിക്കേഷൻ, മൈക്രോപ്രൊസസ്സർ, ഗ്ലോബ് പൊസിഷനിംഗ് സിസ്റ്റം ടെക്നോളജി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആന്റി-കൊളിഷൻ ഉപകരണ ശൃംഖലയാണ് കവച് . ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ‘സീറോ ആക്‌സിഡന്റ്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ റെയിൽവേ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . രണ്ട് ട്രെയിനുകളിൽ ഇത് ഉപയോഗിക്കുമ്പോൾ, ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനം പ്രവർത്തനം ആരംഭിക്കും. ഇത് ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയും. ഒരു നിശ്ചിത പരിധിക്കുള്ളിൽ അതേ ട്രാക്കിൽ മറ്റൊരു ട്രെയിൻ കണ്ടെത്തുമ്പോൾ ഒരു ട്രെയിൻ യാന്ത്രികമായി നിർത്തുന്ന സംവിധാനമാണ് കവച്. ഈ സാങ്കേതികവിദ്യയുടെ കീഴിൽ 2000 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ശൃംഖല ഒരുക്കാനാണ് സർക്കാർ നീക്കം .
Comments