സൈനിക നടപടിയ്‌ക്ക് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടതോടെ യുക്രെയ്‌നിലെ സ്ഥിതി അതീവ ഗുരുതരമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യ, യുക്രെയ്ൻ പിടിച്ചടക്കിയാൽ എന്ത് സംഭവിക്കുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ഇപ്പോഴത്തെ യുദ്ധഭീതിയ്‌ക്ക് കാരണം നാറ്റോയുടെ അനാവശ്യ ഇടപെടലെന്നാണ് റഷ്യയുടെ ആരോപണം. നാറ്റോ വിപുലീകരണത്തിന് യുക്രെയ്‌നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ലെന്നും റഷ്യ അറിയിച്ചു.
നാറ്റോയുടെ അംഗരാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു നേരെ സായുധാക്രമണം ഉണ്ടായാൽ പരസ്പരം സഹായിക്കുമെന്നതാണ് നാറ്റോയുടെ പ്രമാണം. എന്നാൽ അംഗരാജ്യമല്ലാത്ത യുക്രെയ്‌ന് വേണ്ടി റഷ്യയ്‌ക്കെതിരെ സംയുക്ത സൈനിക നീക്കം നടത്തേണ്ടതില്ലെന്നാണ് നാറ്റോയുടെ ഇപ്പോഴത്തെ നിലപാട്. നാറ്റോയുടെ ഈ നിലപാടിനെതിരെ സാധാരണക്കാർ അടക്കം നിരവധി പേർ പ്രതിഷേധവുമായി എത്തിയിരിക്കുകയാണിപ്പോൾ.
നാറ്റോയെ പരിഹസിച്ച് ഓട്ടോ ഡ്രൈവറുടെ പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ റൈലാകുന്നത്. യുക്രെയ്‌നെ ആപത്ത് ഘട്ടത്തിൽ സംരക്ഷിക്കാതെ നാറ്റോ ഉപേക്ഷിച്ചുവെന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. ഓട്ടോയ്‌ക്ക് പിന്നിലായി ഒരു ബോർഡും ഉടമ ഒട്ടിച്ചു ചേർത്തിട്ടുണ്ട്. ആവശ്യമുള്ളപ്പോൾ നാറ്റോയെ പോലെയാകില്ല, ഫോൺ വിളിച്ചാൽ മതി ഓടിയെത്തുമെന്നാണ് ഓട്ടോയിൽ പതിപ്പിച്ചിരിക്കുന്ന ബോർഡിൽ എഴുതിയിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കിഴക്കൻ യൂറോപ്പിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ സോവിയറ്റ് യൂണിയൻ വിസമ്മതിക്കുകയും 1948ൽ ജർമ്മനിയെ വളയുകയും ചെയ്തു. ഇതാണ് നാറ്റോ രൂപീകരണത്തിലേക്ക് നയിച്ച പ്രധാന സംഭവം. നാറ്റോ രൂപീകരിക്കുമ്പോൾ 12 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. യുഎസ്, ഫ്രാൻസ്, ബ്രിട്ടൺ, കാനഡ, ഇറ്റലി, നെതർലാൻഡ്, ഐസ്‌ലാൻഡ്, ബെൽജിയം, ലക്‌സംബർഗ്, നോർവേ, പോർച്ചുഗൽ, ഡെൻമാർക്ക് എന്നിവയായിരുന്നു അന്ന് അംഗങ്ങളായി ഉണ്ടായിരുന്നത്. ഇന്ന് നാറ്റോയ്‌ക്ക് 30 അംഗരാജ്യങ്ങളുണ്ട്.
പൊതു സുരക്ഷാ നയത്തിൽ പ്രവർത്തിക്കുന്ന സൈനിക സഖ്യമാണ് നാറ്റോ. ഒരു നാറ്റോ അംഗരാജ്യത്തെ മറ്റാരെങ്കിലും ആക്രമിക്കുകയാണെങ്കിൽ എല്ലാ നാറ്റോ അംഗ രാജ്യങ്ങൾക്കുമെതിരേയുള്ള അധിനിവേശമായി കണക്കാക്കി തിരിച്ച് ആക്രമിക്കും. എല്ലാ അംഗരാജ്യങ്ങളും അധിനിവേശത്തിനെതിരെ ആയുധമെടുക്കും. യുക്രെയ്‌നിനെ കൂടി നാറ്റോയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെയാണ് പുടിൻ ഇപ്പോൾ എതിർത്തത്. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്.
Comments