ന്യൂഡൽഹി: യുക്രെയ്‌നിൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കർ, പീയുഷ് ഗോയൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്‌ഫോടനങ്ങളും വ്യോമാക്രമണങ്ങളും തുടരുന്ന കിഴക്കൻ യുക്രെയ്ൻ നഗരമായ സുമിയിൽ 700 ഇന്ത്യൻ വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഒഴിപ്പിക്കുന്നതിനാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്. സുമിയിൽ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നത് അടക്കം യോഗത്തിൽ ചർച്ചയായെന്നാണ് വിവരം.
യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ജന്മനാട്ടിൽ തിരികെ എത്തിയ്‌ക്കാനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പ്രധാനമന്ത്രി ഉന്നത ഉദ്ധ്യോഗസ്ഥരുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. യുക്രെയ്‌നിൽ നിന്ന് ഇതുവരെ 13,300 ഇന്ത്യക്കാരാണ് രാജ്യത്തേക്ക് മടങ്ങിയത്. ഖാർകീവ്, പിസോചിൻ അടക്കമുള്ള പ്രദേശത്ത് നിന്നും എല്ലാ ഇന്ത്യക്കാരേയും ഇതിനകം സുരക്ഷിതമായ ഇടങ്ങളിലേക്ക് ഒഴിപ്പിച്ചിട്ടുണ്ട്.
Comments