കൊച്ചി: കേരളത്തിലെ ട്രെയിൻ യാത്രയ്‌ക്കിടെ അധിക്ഷേപം നേരിട്ടുവെന്ന് സാമൂഹ്യ പ്രവർത്തക ദയാബായി. വേഷവിധാനങ്ങളുടെ പേരിലാണ് സഹയാത്രികർ അധിക്ഷേപ പരാമർശം നടത്തിയതെന്ന് ദയാബായി ആരോപിച്ചു.
എറണാകുളത്ത് നിന്നും രാജാ കോട്ടിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ദുരനുഭവം നേരിട്ടത്. ശിശുക്ഷേമ സമിതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം നടന്നത്.
കൊച്ചുവേളി-പോർബന്ദർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തന്റെ രൂപവും വസ്ത്രധാരണവും ചൂണ്ടിക്കാട്ടി സഹയാത്രികരായ കുടുംബം അധിക്ഷേപിക്കുകയായിരുന്നുവെന്ന് ദയാബായി വ്യക്തമാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അധിക്ഷേപിച്ചവരെ കണ്ടെത്താൻ നടപടികൾ സ്വീകരിച്ചതായും റെയിൽവേ സംരക്ഷണ സേന വ്യക്തമാക്കി.
ഇതിന് മുൻപും കേരളത്തിൽവെച്ച് ദയാബായിക്ക് പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട്. മുൻപ് ബസ് യാത്രയ്‌ക്കിടെ വേഷത്തിന്റെ പേരിൽ നാലാം കിട സ്ത്രീ എന്ന ആക്ഷേപം കേട്ട് ഇറങ്ങിപോകേണ്ട അവസ്ഥ ഉണ്ടായിരുന്നു. കേരളത്തിലെ യാത്രകൾക്കിടയിലാണ് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നതെന്ന് ദയാബായി ചൂണ്ടിക്കാട്ടി.
Comments