കീവ്: സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സുരക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെയാണിത്. സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തേയ്‌ക്ക് എത്തിച്ചത്. ലീവിവിൽ എത്തിയ്‌ക്കുന്ന വിദ്യാർത്ഥികളെ റുമേനിയ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തിവഴി വരും ദിവസഭങ്ങളിൽ രാജ്യത്തേയ്‌ക്ക് എത്തിക്കും.
11 മണിക്കൂർ സമയമാണ് ഒഴിപ്പിക്കലിന് ലഭിച്ചിരുന്നത്. 694 ഇന്ത്യൻ വിദ്യാർത്ഥികളെയാണ് ഒഴിപ്പിച്ചത്. സുമിയിൽ നിന്നും ഒഴിപ്പിക്കപ്പെട്ട വിദ്യാർത്ഥികൾ പോൾട്ടോവയിലെത്തിയിട്ടുണ്ട്. സുമിയിൽ നിന്നും 175 കിലോ മീറ്റർ അകലെയാണ് പോൾട്ടോവ. ഇവിടെ നിന്നും വിദ്യാർത്ഥികളെ ലീവിവിലേക്ക് കൊണ്ടുപോവുകയാണ്. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികൾക്കൊപ്പമുണ്ട്.
വിദ്യാർത്ഥികളെ ഉൾപ്പെടെ സുരക്ഷിതമായി പുറത്തെത്തിക്കാൻ വെടിനിർത്തലും, സുരക്ഷിത പാതയും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുൾപ്പെടെയുള്ള അന്താരാഷ്ട സമൂഹം വലിയ സമ്മർദം ചെലുത്തിയിരുന്നു. റഷ്യ മുന്നോട്ട് വെച്ച മാനുഷിക ഇടനാഴികളിലൂടെയാണ് രക്ഷാദൗത്യം നടക്കുന്നതെന്നാണ് റിപ്പോർട്ട്. റഷ്യ മുന്നോട്ടുവെച്ച പാതകൾ യുക്രെയ്ൻ തള്ളിയിരുന്നു. ഇവ സുരക്ഷിതമല്ലെന്നും മറ്റ് ചില ലക്ഷ്യങ്ങളോടെ സാദ്ധ്യമാക്കിയതാണെന്നുമായിരുന്നു യുക്രെയ്ൻ നിലപാട് അറിയിച്ചത്.
Comments