ലക്‌നൗ : രണ്ടാം വരവിലും ഉത്തർപ്രദേശിനെ നയിക്കാൻ തയ്യാറായി യോഗി ആദിത്യനാഥ്. ഗോരഖ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും പ്രതിപക്ഷ പാർട്ടികളെ നിലംപരിശാക്കിക്കൊണ്ട് 1,30,609 വോട്ടിനാണ് യോഗി വിജയിച്ചത്. എഴുപത്തിയൊൻപതിനായിരത്തിന്റെ ലീഡ് നിലനിർത്തിയാണ് മുഖ്യമന്ത്രി വിജയം കൈവരിച്ചത്.
ലക്‌നൗവിലെ ബിജെപി ഓഫീസിലെത്തിയ യോഗിയ്‌ക്ക് പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയത്. കാറിൽ നിന്നുകൊണ്ട് യോഗി ജനങ്ങളെ അഭിസംബോധന ചെയ്തു.തുടർന്ന് മറ്റ് നേതാക്കൾക്കൊപ്പം വേദിയിലെത്തിയ യോഗി സംസ്ഥാനത്ത് ഹോളി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു. പരസ്പരം കളർ പൊടികൾ വാരിയെറിഞ്ഞും മധുരം പങ്കുവെച്ചുമാണ് ബിജെപി നേതാക്കൾ പരിപാടി ഗംഭീരമാക്കിയത്. മുഖ്യമന്ത്രിയുടെ മുഖത്തും നേതാക്കൾ കളർപൊടി വിതറി.
യുപിയിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ മാർച്ച് പത്തിന് തന്നെ സംസ്ഥാനത്ത് ഹോളി ആഘോഷം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഇത് ഇന്ന് യാഥാർത്ഥ്യമാവുകയായിരുന്നു.
ഗോരഖ്പൂറിൽ യോഗിക്കെതിരെ സമാജ്വാദി പാർട്ടിയുടെ ശുഭവതി ശുക്ലയാണ് മത്സരിച്ചത്. ആസാദ് സമാജ് പാർട്ടിയിൽ മത്സരിക്കുന്ന ഭീം ആർമിയുടെ ചന്ദ്രശേഖർ ആസാദ്, കോൺഗ്രസിന്റെ ചേതന പാണ്ഡെ, , ബഹുജൻ സമാജ് പാർട്ടിയുടെ ഷംസുദ്ദീൻ ഖ്വാജ എന്നിവരായിരുന്നു മുഖ്യമന്ത്രിയുടെ എതിരാളികൾ.
Comments