കീവ്: റഷ്യൻ അധിനിവേശം ആരംഭിച്ച് 16 ദിവസങ്ങൾ പിന്നിടുമ്പോൾ, യുദ്ധം അവസാനിപ്പിക്കുന്നതിന്റെ യാതൊരു സൂചനയും ഇനിയും ലഭിച്ചിട്ടില്ല. യുക്രെയ്ൻ തലസ്ഥാനമായ കീവ് കൈക്കലാക്കാൻ റഷ്യൻ സൈന്യം ഏറെ പണിപ്പെട്ടിട്ടും, നഗരം ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് സെലൻസ്‌കി അവകാശപ്പെട്ടുന്നത്. എന്നാൽ യുക്രെയ്‌നിലെ പല നഗരങ്ങളും സൈന്യം ഇതിനോടകം കീഴടക്കി കഴിഞ്ഞു എന്നാണ് റഷ്യയുടെ അവകാശവാദം.
എന്ത് തന്നെ സംഭവിച്ചാലും, യുക്രെയ്‌ന്റെ സ്വാതന്ത്ര്യം അടിയറവ് വെയ്‌ക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രസിഡന്റ് സെലൻസ്‌കി. ലോക നേതാക്കളുമായി ചർച്ച നടത്തി ഉചിതമായ ഉപദേശങ്ങൾ തേടുകയാണ് സെലൻസ്‌കി ഇപ്പോൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്യുവൽ മാക്രോണുമായും സെലൻസ്‌കി ചർച്ച നടത്തിയിരുന്നു.
അതേസമയം, മാനുഷിക ഇടനാഴി തുറക്കുന്നതിനായി റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം രണ്ട് ദിവസം കൊണ്ട് യുക്രെയ്ൻ 1,00,000 ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി സെലൻസ്‌കി വ്യക്തമാക്കി. ഏഴ് നഗരങ്ങളിൽ നിന്നുമാണ് ഇത്രയധികം ആളുകളെ രണ്ട് ദിവസം കൊണ്ട് ഒഴിപ്പിച്ചത്.















