തിരുവനന്തപുരം: കെ-റെയിലിനെ പിന്തുണയ്‌ക്കാനുള്ള സിപിഐയുടെ തീരുമാനത്തിനെതിരെ കാനം രാജേന്ദ്രന് കത്തയച്ച് മുൻ സിപിഐ നേതാക്കളുടെ മക്കൾ. തങ്ങളിപ്പോഴും പ്രതീക്ഷയോടെ നോക്കിക്കാണുന്ന പ്രസ്ഥാനമാണ് സിപിഐയെന്നും ഇപ്പോഴുള്ള പാർട്ടിയുടെ അവസ്ഥയെ കുറിച്ചോർത്ത് ആശങ്കയുണ്ടെന്നും കത്തിൽ പറയുന്നു.
ലോകായുക്ത ഭേദഗതിയുടെ സമയത്ത് സിപിഐ നേതൃത്വം കൈക്കൊണ്ട ആർജ്ജവമുള്ള നിലപാട് കെ-റെയിൽ വിഷയത്തിൽ ഇല്ലാതെ പോയതെന്തുകൊണ്ടാണെന്ന് കത്തിൽ ചോദിക്കുന്നു. ഭരണത്തിന്റെ ഭാഗമായിരിക്കുമ്പോൾ തന്നെ സത്യം, നീതി, ജനന്മ, ജനകീയ അഭിപ്രായം എന്നിവ മുൻനിർത്തിയ ചരിത്രം സിപിഐയ്‌ക്കുണ്ട്. എന്നാൽ കെ-റെയിൽ വിഷയത്തിൽ പാർട്ടിയെടുത്ത നിലപാട് മനസിലാകുന്നില്ലെന്നും കത്തിൽ കുറിക്കുന്നു.
കെ-റെയിൽ പോലെ ബഹുഭൂരിപക്ഷം സാധാരണ മനുഷ്യരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു വിഷയം വരുമ്പോൾ യാതൊരു ചർച്ചയും കൂടാതെ തീരുമാനമെടുത്ത സിപിഐയുടെ നിലപാടിനോട് യോജിക്കാനാകുന്നില്ല. മുൻ മുഖ്യമന്ത്രി അച്യുത മേനോന്റെ മകൻ ഡോ. രാമൻകുട്ടി അടക്കം മുൻകാല സിപിഐ നേതാക്കളുടെ മക്കളായ 21 പേരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
സി. അച്യുതമേനോൻ, കെ.ദാമോദരൻ, സി.ഉണ്ണിരാജ, എം.എൻ.ഗോവിന്ദൻ നായർ, വി.വി.രാഘവൻ, പി.ടി പുന്നൂസ്, റോസമ്മ പുന്നൂസ്, കെ.ഗോവിന്ദപിള്ള, കെ.മാധവൻ, പുതുപ്പള്ളി രാഘവൻ, പി.രവീന്ദ്രൻ, പവനൻ, കാമ്പിശ്ശേരി കരുണാകരൻ, എൻ.ഇ.ബൽറാം, എസ്. ശർമ്മ, പൊഡോറ കുഞ്ഞിരാമൻ എന്നീ നേതാക്കന്മാരുടെ മക്കളാണ് കത്ത് അയച്ചത്.
Comments