അമൃത്സർ: പഞ്ചാബിൽ ഇന്ന് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആം ആദ്മി നേതാവ് ഭഗവന്ത് മാൻ ഇന്ന് സ്ഥാനമേൽക്കും. ആംദ്മി പാർട്ടി ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയതിന്റെ ആഘോഷത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. നൂറ് ഏക്കർ മൈതാനത്ത് ലക്ഷക്കണക്കിന് പാർട്ടിപ്രവർത്തകരെയാണ് പ്രതീക്ഷിക്കുന്നത്. 117 പേരുടെ നിയമസഭയിൽ 92 സീറ്റുകളും സ്വന്തമാക്കിയാണ് ആംആദ്മി വിജയം നേടിയത്. കോൺഗ്രസിന് 18 സീറ്റുകളാണ് സംരക്ഷിക്കാനായത്. പഞ്ചാബിന് ഇന്ന് മഹത്തായ ദിനമെന്ന് കെജ് രിവാൾ രാവിലെ ട്വിറ്ററിൽ കുറിച്ചു.
സ്വാതന്ത്ര സമര സേനാനി ഭഗത് സിംഗിന്റെ ഗ്രാമമായ ഖത്കാർ കാലനിലെ പ്രത്യേക വേദിയിലാണ് ചടങ്ങുകൾ നടക്കുന്നത്. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ മറ്റ് എംഎൽഎമാരും പങ്കെടുക്കും. നിലവിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.
ആം ആദ്മി പാർട്ടിയുടെ മാത്രം ചടങ്ങെന്ന നിലയിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ഒരു മുഖ്യമന്ത്രിമാർക്കും ക്ഷണമില്ലെന്നും ആംആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രമന്ത്രിമാരേയോ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കോ ക്ഷണമില്ല. പഞ്ചാബിലെ പാർട്ടിനേതാക്കൾക്കും പ്രവർത്തകർക്കുമായി മാത്രമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
Comments