കൊൽക്കത്ത: കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട് മമത ബാനർജിയുടെ മരുമകനും തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി. ഇരുവർക്കും ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഡൽഹിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.
അഭിഷേകിനോട് ഈ മാസം 21 നും ഭാര്യ രുജിര ബാനർജിയോട് പിറ്റേന്നും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെയും ഡൽഹിയിൽ ഇഡി ഉദ്യോഗസ്ഥർക്ക് മുൻപിൽ അഭിഷേക് ഹാജരായിരുന്നു.
ഇഡിയുടെ സമൻസിനെതിരെ അഭിഷേകും ഭാര്യയും ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇളവ് നൽകാനോ സമൻസ് റദ്ദാക്കാനോ കോടതി തയ്യാറായിരുന്നില്ല. ഹർജി മാർച്ച് 11 ന് കോടതി തളളുകയും ചെയ്തിരുന്നു. ബംഗാളിലെ താമസക്കാരെന്ന നിലയിൽ ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇഡിക്ക് ഏതെങ്കിലും ഒരു പോലീസ് സ്‌റ്റേഷനിൽ മാത്രമൊതുങ്ങുന്ന അധികാര പരിധിയല്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സെപ്തംബറിൽ ഡൽഹിയിലെ ഓഫീസിൽ എട്ട് മണിക്കൂറാണ് ഇഡി അഭിഷേകിനെ ചോദ്യം ചെയ്തത്. കൽക്കരി കേസിൽ സിബിഐ അന്വേഷണത്തിന് സമാന്തരമായിട്ടാണ് ഇഡിയും അന്വേഷണം നടത്തുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. അനധികൃതമായി കോടിക്കണക്കിന് രൂപയുടെ കൽക്കരി ഖനനം ചെയ്ത് കരിഞ്ചന്തയിലൂടെ വിറ്റഴിച്ചുവെന്നാണ് കേസ്.
Comments