കൊച്ചി ; എസ്എഫ്‌ഐക്കെതിരെ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന വാദവുമായി സച്ചിൻ ദേവ് എംഎൽഎ. തിരുവനന്തപുരം ലോ കോളേജിൽ നടന്ന സംഘർഷവുമായി യോജിക്കാൻ സാധിക്കില്ല. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആദ്യം നിരോധിക്കേണ്ടത് കെഎസ്‌യുവിനെ ആണെന്നും സച്ചിൻ ദേവ് ആരോപിച്ചു.
ആയുധങ്ങളുമായി ക്യാമ്പസിലേക്ക് എത്തുന്നതാണ് കെഎസ്‌യുവിന്റെ രാഷ്‌ട്രീയം. കെഎസ്‌യു മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണ്. മൊബൈൽ ക്യാമറകൾ ഓൺ ആക്കി അവർ അക്രമം അഴിച്ചുവിടുന്നു. നിമിഷ നേരം കൊണ്ട് അത് മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തുന്നു. കോളേജ് തിരഞ്ഞെടുപ്പുകളിൽ നേരിടുന്ന പരാജയങ്ങളാണ് ആക്രമണങ്ങളിലേക്ക് നയിക്കുന്നത്. എസ്എഫ്‌ഐക്കാർ അക്രമികളാണെന്ന് വരുത്തി തീർക്കാനാണ് അവർ ശ്രമിക്കുന്നത് എന്നും സച്ചിൻ വാദിച്ചു.
തിരുവനന്തപുരം ലോ കോളേജിൽ നടന്നത് അപലപനീയമായ സംഭവമാണ്. ഒരു അക്രമത്തെയും എസ്എഫ്‌ഐ പ്രോത്സാഹിപ്പിക്കില്ല. ആർക്കെങ്കിലും സംഘർഷത്തിൽ പങ്കുണ്ടെങ്കിൽ നടപടി എടുക്കും. മൊബൈൽ ദൃശ്യം പകർത്തി മറ്റൊരു സംഘടനക്കെതിരെ ഉപയോഗിക്കുന്ന ശൈലി എസ്എഫ്‌ഐയ്‌ക്ക് ഇല്ലെന്നും സച്ചിൻ ദേവ് പറഞ്ഞു.
Comments