ചെന്നെെ : വിദ്യാലയങ്ങളിൽ ഹിജാബിന് ഏർപ്പെടുത്തിയ നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ കേസുകൾ പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കി ഇസ്ലാമിക സംഘടനാ നേതാവ്. തമിഴ്‌നാട് തൗഹീദ് ജമാഅത്ത് നേതാവ് ആർ റഹ്മത്തുള്ളയാണ് പൊതുപരിപാടിയിൽവെച്ച് പരസ്യമായി ഭീഷണി മുഴക്കിയത്. പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ച് മരിച്ച ഝാർഖണ്ഡിലെ ജഡ്ജിയുടെ അവസ്ഥ ഉണ്ടാകുമെന്നാണ് ഭീഷണി.
ഹിജാബുമായി ബന്ധപ്പെട്ട കോടതി വിധിയ്‌ക്കെതിരെ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ആണ് റഹ്മത്തുള്ള പരസ്യമായി ഭീഷണി മുഴക്കിയത്. ഹിജാബുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിധി മുഴുവൻ മുസ്ലീങ്ങളും അംഗീകരിച്ചെന്ന് കരുതരുതെന്ന് റഹ്മത്തുള്ള പറഞ്ഞു. എന്താണ് മുസ്ലീങ്ങൾ വിധിയെക്കുറിച്ച് കരുതുന്നതെന്നതിന് ഉദാഹരണമായി ഒരു ശബ്ദസന്ദേശം കേൾപ്പിച്ച് തരാമെന്ന് ഇയാൾ പറഞ്ഞു. കോടതിയെ അസഭ്യം പറയുന്ന ശബ്ദസന്ദേശം മൈക്കിലൂടെ പ്രചരിപ്പിച്ച അയാൾ ഇത് പോലീസുകാരോട് എഴുതിവച്ചോ എന്ന് പരിഹസിച്ചു.
എല്ലാവരും ഒന്നോർത്താൽ നന്ന്. വിധി പ്രസ്താവിക്കുമ്പോൾ സൂക്ഷിക്കണം. അത് സുപ്രീംകോടതി ജഡ്ജിമാരാണെങ്കിലും അങ്ങിനെ തന്നെയാണ്. കഴിഞ്ഞ ആഗസ്റ്റിൽ അന്യായ വിധി പ്രസ്താവിച്ച ഝാർഖണ്ഡിലെ ജഡ്ജിയെ പ്രഭാത സവാരിക്കിടെ ഓട്ടോ കയറ്റി കൊന്നത് ആരും മറന്നുകാണില്ല. രാജ്യത്ത് ജഡ്ജിമാർക്ക് സുരക്ഷയില്ലെന്ന് പറഞ്ഞ് അന്ന് കുറേ പേർ വിലപിച്ചു. ഇത് പോലെ സുപ്രീംകോടതി ജഡ്ജിമാരും കൊല്ലപ്പെടും. വിധി പ്രസ്താവിച്ച ശേഷം നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദികൾ നിങ്ങൾ തന്നെയായിരിക്കുമെന്നും റഹ്മത്തുള്ള ഭീഷണി മുഴക്കി.
നിലവിൽ ഹിജാബ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹോളിയ്‌ക്ക് ശേഷം ഹർജികൾ കോടതി പരിഗണിക്കാനിരിക്കെയാണ് ഇസ്ലാമിക നേതാവിന്റെ ഭീഷണി.
Comments