ഇസ്ലമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. ഭരണകക്ഷിയിലെ മൂന്നു പ്രധാന പാർട്ടികൾ പ്രതിപക്ഷത്തോടൊപ്പം ചേരുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവിശ്വാസ പ്രമേയത്തെ മറികടക്കാൻ ഇമ്രാൻ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് ഭരണകക്ഷിയിലെ പ്രധാന പാർട്ടികൾ ചേരിമാറുന്നത്. മുത്തഹിദ ക്വാമി മൂവ്‌മെന്റ് പാകിസ്താൻ, പാകിസ്താൻ മുസ്ലീം ലീഗ്-ക്യൂ, ബലൂചിസ്താൻ അവാമി പാർട്ടി എന്നീ പാർട്ടികളാണ് ഇമ്രാൻ ഖാനെ കൈവിടാനൊരുങ്ങുന്നത്.
അവിശ്വാസ പ്രമേയത്തിൽ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ച ഭരണകക്ഷിയായ പാകിസ്താൻ തെഹ് രികെ ഇൻസാഫ് പാർട്ടി അംഗങ്ങളെ ആജീവനാന്തം അയോഗ്യരാക്കി പ്രഖ്യാപിക്കാൻ ഭരണഘടനാ സാധുത തേടി പാക് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു ഇതിന് പിന്നാലെയാണ് ഭരണക്ഷിയിലെ പാർട്ടികൾ തന്നെ സർക്കാറിനെ കൈവിടുന്നത്.
വരുന്ന വെള്ളിയാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിലാണ് ഇമ്രാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. 28നായിരിക്കും വോട്ടെടുപ്പ്. 342 അംഗങ്ങളുള്ള പാർലമെന്റിൽ 172 വോട്ടാണ് ഭൂരിപക്ഷം ലഭിക്കാൻ വേണ്ടത്. ഇമ്രാന്റെ സ്വന്തം പാർട്ടിയായ പാകിസ്താൻ തെഹ്രികെ ഇൻസാഫ് പാർട്ടിക്ക് 155 അംഗങ്ങളുണ്ട്. ഇതിലെ 24 വിമതർ ഇമ്രാനെതിരെ വോട്ട് ചെയ്താൽ സർക്കാർ താഴെ വീണേക്കും.
Comments