കൊറോണ വൈറസ് ഉത്ഭവിച്ചത് യുക്രെയ്നിൽ യുഎസ് സഹായത്തോടെ പ്രവർത്തിക്കുന്ന ബയോലാബിൽ നിന്നാണെന്ന ആരോപണവുമായി ചൈനീസ് ദേശീയമാദ്ധ്യമമായ ഗ്ലോബൽ ടൈംസ്. അൻപതോളം ചൈനീസ് പോർട്ടലുകളിലും ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൈനീസ് ഭാഷയിലാണ് ലേഖനം എഴുതിയിരിക്കുന്നത്. നേരത്തേയും സമാനവാദങ്ങളുമായി ഗ്ലോബൽ ടൈംസ് ഒരു ഇംഗ്ലീഷ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം തങ്ങളുടെ ആരോപണങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും ലേഖനത്തിലില്ല.
അമേരിക്ക യുക്രെയ്നിൽ നടത്തിയ വവ്വാലുകളിലെ പരീക്ഷണങ്ങൾക്ക് കൊറോണ വൈറസുമായി ബന്ധമുണ്ടെന്നും, അമേരിക്കയും യുക്രെയ്നും ഇക്കാര്യത്തിൽ ഉത്തരം പറയണമെന്നുമാണ് ലേഖനത്തിലൂടെ ഗ്ലോബൽ ടൈംസ് ആവശ്യപ്പെടുന്നത്. പൂർണമായും ഊഹാപോഹങ്ങളെ മുൻനിർത്തിയാണ് ലേഖനത്തിലെ ഓരോ വാദങ്ങളും നടത്തിയിരിക്കുന്നത്. തീയില്ലാതെ പുകയുണ്ടാകില്ല. അമേരിക്കക്കാർക്ക് രക്തദാഹികളായ വാംപയർമാരുടെ കഥ പശ്ചാത്തലമാക്കി സിനിമകൾ നിർമ്മിക്കുന്ന പതിവുണ്ട്. വാംപയർ എന്ന സങ്കൽപ്പം തന്നെ വവ്വാലുകളിൽ നിന്ന് ഉണ്ടായതാണ്. വവ്വാലുകളിൽ ജൈവപരീക്ഷണങ്ങൾ നടത്താനുള്ള ശ്രമം യുഎസിന്റേതാണ് എന്ന് തുടങ്ങീ പരസ്പര ബന്ധമില്ലാത്ത പല വാദങ്ങളും ലേഖനത്തിൽ ഉന്നയിക്കുന്നു.
യുക്രെയ്നിൽ അമേരിക്ക ഫണ്ടിങ് നൽകുന്ന നിരവധി ജൈവഗവേഷണ ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് റഷ്യയും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ആന്ത്രാക്സ്, പ്ലേഗ് തുടങ്ങിയ അണുക്കളിൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും, യുദ്ധമുന്നേറ്റത്തിന്റെ ഭാഗമായാണ് തങ്ങളുടെ ശ്രദ്ധയിൽ ഈ ലാബുകൾ വന്നതെന്നുമാണ് റഷ്യ ആരോപിച്ചത്. റഷ്യയുടെ ഈ ആരോപണങ്ങളെ കൂട്ടു പിടിച്ചാണ് ഗ്ലോബൽ ടൈംസ് ലേഖനം എഴുതിയിരിക്കുന്നത്.
Comments