ന്യൂഡൽഹി/ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ജീവൻ അപകടത്തിലാണെന്ന് പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) മുതിർന്ന നേതാവ് ഫൈസൽ വാവ്ദ. ഖാനെ വധിക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വാവ്ദ പറഞ്ഞതായി പാക്കിസ്താൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ടിരിക്കുന്നതിനാൽ പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ബുള്ളറ്റ് പ്രൂഫ് ഷീൽഡ് ധരിക്കാൻ പ്രധാനമന്ത്രിയോട് ഉപദേശിച്ചതായി വാവ്ഡ പറഞ്ഞു.
ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ ഇമ്രാൻ ഖാൻ സ്ഥാനം രാജിവയ്‌ക്കാൻ സമ്മർദ്ദത്തിലായിരുന്നു. സഖ്യകക്ഷികളിൽ ചിലർ മറുകണ്ടംചാടിയതിനാൽ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാൻ ഇമ്രാൻഖാന് കഴിയില്ല.
അതെ സമയം ഇന്ന് വൈകുന്നേരം, സൈനിക മേധാവി ഖമർ ജാവേദ് ബജ്വ, ഡിജി ഐഎസ്ഐ ജനറൽ നദീം അൻജൂം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കാനാണ് ഇമ്രാൻഖാന്റെ തീരുമാനം. ഇത് ആത്മവിശ്വാസമില്ലായ്മയാണെന്ന് പ്രതിപക്ഷം പറഞ്ഞു. അവിശ്വാസ വോട്ടിന് മുന്നോടിയായി മൂന്ന് പ്രധാന സഖ്യകക്ഷികൾ പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചതോടെ അവിശ്വാസത്തിനു മുൻപ് സർക്കാർ വീഴുമോയെന്നും ആശങ്കയുണ്ട്. ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനം രാജിവയ്‌ക്കാൻ സമ്മർദ്ദത്തിലാണ്.
അതെ സമയം രാജിവെക്കില്ലെന്നും എന്തുവില കൊടുത്തും അധികാരം നിലനിർത്തുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. തന്നെ സ്ഥാനത്തു നിന്ന് നീക്കാൻ അന്താരാഷ്‌ട്ര ഗൂഢാലോചന നടന്നതായി ഇമ്രാൻ ഖാൻ ആരോപിച്ചു. വിദേശത്ത് നിന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന വെളിപ്പെടുത്തുന്ന കത്ത് മുതിർന്ന മാദ്ധ്യമപ്രവർത്തകർക്കും സഖ്യകക്ഷി അംഗങ്ങൾക്കും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കൃത്രിമത്വത്തിലൂടെ മാത്രമേ പ്രധാനമന്ത്രിക്ക് വിജയിക്കാനാകൂവെന്നാണ് ബിലാവൽ ഭൂട്ടോയുടെ നിലപാട്.
ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ ഖാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു. ഇമ്രാൻഖാന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധിക്ക് അറുതി വരുത്തുന്നതിനുമുള്ള യാത്ര ആരംഭിക്കാമെന്നും ബിലാവൽ ഭൂട്ടോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈ വാർത്താസമ്മേളനത്തിന് മണിക്കൂറുകൾക്ക് മുമ്പ് പാകിസ്താൻ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി ഇമ്രാൻ രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അവസാന പന്ത് വരെ പോരാടുന്ന താരമാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാനെന്നും ചൗധരി ട്വിറ്ററിൽ കുറിച്ചു.
അതെ അമയം അവിശ്വാസ പ്രമേയം നേരിടുന്ന പാകിസ്താൻ, പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.
Comments