ന്യൂഡൽഹി: വണ്ണിയാർ സമുദായത്തിന് ഉപസംവരണം ഏർപ്പെടുത്തിയ തമിഴ്‌നാട് സർക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എൽ.നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.ഉപസംവരണം ഏർപ്പെടുത്തിയ നിയമം റദ്ദാക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.
അതീവ പിന്നാക്ക വിഭാഗത്തിനുള്ള 20 ശതമാനം സംവരണത്തിൽ വണ്ണിയാർ സമുദായത്തിന് 10.5 ശതമാനം ഉപസംവരണം ഏർപ്പെടുത്തിയായിരുന്നു നിയമം. വിദ്യാഭ്യാസത്തിനും, സർക്കാർ ജോലിക്കുമാണ് ഉപസംവരണം കൊണ്ടുവന്നത്. എന്നാൽ പിന്നാക്ക വിഭാഗങ്ങൾക്ക് ഉപസംവരണം കൊണ്ടുവരുന്നതിൽ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
മറ്റ് വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വണ്ണിയാർ സമുദായത്തെ ഒരു പ്രത്യേക വിഭാഗമായി കാണുന്നതിന് അടിസ്ഥാനമില്ല. 2021ലെ നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 16 എന്നിവയ്‌ക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2021ലാണ് മദ്രാസ് ഹൈക്കോടതി വണ്ണിയാർ സമുദായത്തിനുള്ള സംവരണം റദ്ദാക്കിയത്. 20 ശതമാനം സംവരണമായിരുന്നു ഏർപ്പെടുത്തിയിരുന്നത്.
Comments