കൊച്ചി: നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിന്റെ കസ്റ്റഡിയിലെടുത്ത ചുവന്ന സ്വിഫ്റ്റ് കാർ കെട്ടിവലിച്ച് കൊണ്ടുപോകാൻ നീക്കം. ടയറുകൾ പഞ്ചറായതിനാൽ ഓടിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു കാർ. തുടർന്നാണ് കെട്ടിവലിച്ച് കൊണ്ടുപോകാൻ ശ്രമിച്ചത്. ശ്രമം വിഫലമായതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കാനെത്തിയ ഉദ്യോഗസ്ഥർ മഹസർ എഴുതി തയ്യാറാക്കി മടങ്ങുകയായിരുന്നു. ദിലീപിന്റെ പദ്മസരോവരം വീട്ടിൽ വെള്ളിയാഴ്ച വൈകിട്ടെത്തിയായിരുന്നു ക്രൈംബ്രാഞ്ച് സംഘം കാർ കസ്റ്റഡിയിലെടുത്തത്.
നേരത്തെ ഇതേ കാറിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ദിലീപിനോട് ആരാഞ്ഞിരുന്നു. അപ്പോൾ വർക്ക് ഷോപ്പിലാണെന്നായിരുന്നു അറിയിച്ചത്. നടിയെ ആക്രമിച്ച കേസിൽ ഏറെ നിർണായകമായ തെളിവാണ് ഈ കാറെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. 2016ൽ പൾസർ സുനിയും സംവിധായകൻ ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുനിയും ബാലചന്ദ്രകുമാറും മൊഴി നൽകിയതും ഇപ്രകാരമായിരുന്നു. തുടർന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.
2016 ഡിസംബർ 26ന് ദിലീപിന്റെ സുഹൃത്തായിരുന്ന ബാലചന്ദ്രകുമാറും സഹോദരൻ അനൂപും, പൾസർ സുനിയും സഞ്ചരിച്ച കാറാണിതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിൽ പൾസർ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിനുള്ള നിർണായക തെളിവായാണ് കാറിനെ കണക്കാക്കുന്നത്
Comments