അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടണങ്ങളിൽ കന്നുകാലികളെ അഴിച്ചുവിടുന്നവർക്ക് ഒന്നര വർഷം വരെ തടവും പിഴയും ശിക്ഷ നൽകുന്ന നിയമം പാസാക്കി. പൊതുവഴികളിൽ കന്നുകാലികളെ അഴിച്ചുവിടുന്നത് തടയാനുള്ള നിയമം ആറ് മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് ഗുജറാത്ത് നിയമസഭ അംഗീകരിച്ചത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചായിരുന്നു ഇത്.
ഗുജറാത്തിലെ എട്ട് മുൻസിപ്പൽ കോർപ്പറേഷനുകളിലും 126 മുൻസിപ്പാലിറ്റികളിലും നിയമം ബാധകമാണ്. ഇവിടങ്ങളിൽ കാലികളെ വളർത്തുന്നവർ ലൈസൻസ് എടുക്കണം. ഒരോന്നിന്റേയും കഴുത്തിൽ തിരിച്ചറിയൽ കാർഡിടണം. പൊതു സ്ഥലത്ത് അഴിച്ചു വിടാൻ പാടില്ലെന്നും നിയമത്തിൽ പറയുന്നു. ലൈസൻസ് ഇല്ലാത്ത കന്നുകാലികളെ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിക്കാനും നിർദ്ദേശമുണ്ട്.
ലൈസൻസുള്ള കന്നുകാലികളെ അഴിച്ചുവിട്ടാൽ 5000 രൂപ വരെ ആദ്യ തവണയും 10,000 രൂപ വരെ രണ്ടാം തവണയും പിഴ വിധിക്കാൻ നിയമം അനുവദിക്കുന്നു. കാലികളെ പിടികൂടുന്ന നഗരസഭാ ജീവനക്കാരെ തടയുന്നതും കുറ്റമാണ്. ഇത്തരക്കാരെ ഒരുവർഷം വരെ തടവിനു വിധിക്കാമെന്ന് നിയമം പറയുന്നു. പശു, കാള, എരുമ, പോത്ത്, ആട്, കഴുത എന്നിവയൊക്കെ കാലികളുടെ പരിധിയിൽപ്പെടും.
അലഞ്ഞു തിരിയുന്ന നാൽകാലികൾ മാലിന്യം ഭക്ഷിക്കുന്നതിനാലും അവയുടെ ജീവന് ഭീഷണിയായതിനാലുമാണ് നിയമം അനിവാര്യമാക്കിയത്. നഗരവികസന സഹമന്ത്രി വിനോദ് മൊറാഡിയ ആണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്.
Comments