മുംബൈ: പ്രസംഗത്തിനിടെ ബാങ്ക് വിളി മുഴങ്ങിയതോടെ പ്രസംഗം നിർത്തി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലിപ് വൽസെ പാട്ടീൽ. പൂനെയിലെ ഷിരൂരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പളളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും അല്ലെങ്കിൽ ഹനുമാൻ ചാലിസ ഉച്ചത്തിലിട്ട് പ്രതികരിക്കുമെന്നും കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ പറഞ്ഞിരുന്നു. ഇതിന്റെ ചർച്ചകൾ അവസാനിക്കും മുൻപാണ് ആഭ്യന്തരമന്ത്രിയുടെ പ്രവൃത്തി.
മസ്ജിദുകളിലെ ഉച്ചഭാഷിണികൾക്കെതിരെ മഹാരാഷ്‌ട്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയർന്നു. എംഎൻഎസ് തലവന്റെ വാക്കുകളെ അനുകൂലിക്കുന്ന നിലപാടായിരുന്നില്ല സർക്കാരിന്റേത്.
ഇതിന് പിന്നാലെ മുംബൈയിലെ ഘട്ട്‌കോപാറിൽ മസ്ജിദിന് മുൻപിൽ ഉച്ചഭാഷിണിവെച്ച് ഹനുമാൻ ചാലിസ ചൊല്ലിയതിന് മഹാരാഷ്‌ട്ര നവനിർമാൺ സേനാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളെ പിന്നീട് പിഴയീടാക്കി വിട്ടയച്ചു.
രാജ് താക്കറെയുടെ പ്രസ്താവനയെ വിമർശിച്ച ദിലിപ് വൽസെ പാട്ടീലും മുസ്ലീങ്ങൾക്ക് അവരുടെ മതത്തിലും ഹിന്ദുക്കൾക്ക് അവരുടെ മതത്തിലും വിശ്വാസമുണ്ടെന്ന് കൂട്ടിച്ചേർത്തു. ഇത്തരം ചർച്ചകൾ രാജ്യത്തെ ദുർബ്ബലപ്പെടുത്തുമെന്നും അതിന് ശേഷം സൗഹാർദ്ദത്തോടെ ജീവിക്കാനാകില്ലെന്നും വൽസെ പാട്ടീൽ പറഞ്ഞു.
ഇത്തരം പ്രസ്താവനകൾ പോലീസാണ് പരിശോധിക്കേണ്ടത്. ചിലർ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നുണ്ട്. കോടതിയുടെ വിധി വരട്ടെയെന്നും അതിന് ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും വൽസെ പാട്ടീൽ കൂട്ടിച്ചേർത്തു.
#WATCH Maharashtra Home Minister Dilip Walse Patil halts his speech midway for Azaan, at an event in Shirur, earlier today pic.twitter.com/IpV35YuIAr
— ANI (@ANI) April 4, 2022
Comments