ന്യൂഡൽഹി: ലോകാരോഗ്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ അക്ഷീണം പ്രയത്‌നിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിസന്ധിഘട്ടങ്ങളെ ശക്തമായി പ്രതിരോധിക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരോടും അദ്ദേഹം നന്ദി അറിയിച്ചു.
‘ലോകാരോഗ്യ ദിനത്തിൽ ഏവർക്കും ആശംസകൾ നേരുന്നു. എല്ലാ ഭാരതീയനും ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരോടും നന്ദി പ്രകടിപ്പിക്കുന്ന ദിനം കൂടിയാണ് ഇന്ന്. അവരുടെ കഠിനാധ്വാനമാണ് ഈ ഭൂമിയെ സംരക്ഷിക്കുന്നത്’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ അക്ഷീണം പ്രയത്‌നിക്കുകയാണ്. ഭാരതത്തിലെ പൗരന്മാർക്ക് ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിലാണ് കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ ഭവനമാണ് നമ്മുടെ രാഷ്‌ട്രമെന്നത് ഓരോ ഇന്ത്യക്കാരനെയും അഭിമാനിപ്പിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
आरोग्यं परमं भाग्यं स्वास्थ्यं सर्वार्थसाधनम्॥
Greetings on World Health Day. May everyone be blessed with good health and wellness. Today is also a day to express gratitude to all those associated with the health sector. It is their hardwork that has kept our planet protected.
— Narendra Modi (@narendramodi) April 7, 2022
കഴിഞ്ഞ 8 വർഷത്തിനുള്ളിൽ മെഡിക്കൽ വിദ്യാഭ്യാസ മേഖല അതിവേഗം വളർന്നിട്ടുണ്ട്. നിരവധി പുതിയ മെഡിക്കൽ കോളേജുകൾ വന്നു. പ്രാദേശിക ഭാഷകളിൽ വൈദ്യപഠനം സാധ്യമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ എണ്ണമറ്റ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ചിറകുനൽകും എന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
‘നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം. ലോകാരോഗ്യ സംഘടന സ്ഥാപിതമായത് 1948 ഏപ്രിൽ 7 നാണ്. ഇതിന്റെ ഓർമ്മയ്‌ക്കായാണ് എല്ലാ വർഷവും ലോകാരോഗ്യ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടന ഐക്യരാഷ്‌ട്രസഭയുടെ (യുഎൻ) ആരോഗ്യ വിദഗ്ധ ഏജൻസിയാണ്.
1950ലാണ് ലോകാരോഗ്യ ദിനം ആചരിക്കാൻ തുടങ്ങിയത്. അതേ വർഷം, ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ ലോകാരോഗ്യ അസംബ്ലി നടന്നു, അന്നുമുതലാണ് എല്ലാ വർഷവും ഈ ദിനം ലോകാരോഗ്യ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്.
Comments