ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരബന്ധമുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തു. കശ്മീരിലെ കുപ്‌വാരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സിആർപിഎഫും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയതെന്ന് കുപ്‌വാര എസ്എസ്പി അറിയിച്ചു. ഇയാൾ ഖാൻചെക്ക് ടെക്കിപോറ ലോലാബ് സ്വദേശിയാണ്. ജി.എച്ച് മുഹമ്മദ് ഖാന്റെ മകൻ ഒവൈസ് അഹമ്മദ് ഖാനാണ് ഇയാളെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരനുമായി ഒവൈസ് അഹമ്മദ് ഖാൻ നിരന്തരമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. ഭീകരസംഘടനയിൽ ചേരാൻ ഒവൈസിനോട് ആവശ്യപ്പെട്ടിരുന്നതായും കണ്ടെത്തി. അറസ്റ്റ് നടപടികൾക്ക് മുമ്പായുള്ള പരിശോധനയ്‌ക്കിടെ ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. പ്രദേശത്ത് നിന്നും കൂടുതൽ പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കാമെന്നും പോലീസ് അറിയിച്ചു.
പ്രതിയെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പായാണ് പിടികൂടാനായത്. സുരക്ഷാസേനയുടെ സംയുക്ത ഇടപെടലാണ് ഇത് തടയാൻ സഹായിച്ചതെന്നും ഭീകരരുടെ കെണിയിൽ മക്കൾ വീണുപോകാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും കുപ്‌വാര എസ്എസ്പി പറഞ്ഞു. 2022 ആരംഭിച്ചതിന് ശേഷം ഭീകരരുമായി ബന്ധമുള്ള 162 പേരെ കശ്മീർ പോലീസ് പിടികൂടിയിട്ടുണ്ട്.
Comments