ന്യൂഡൽഹി: പ്രായപൂർത്തിയായ എല്ലാവർക്കും കൊറോണ വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ നിർണ്ണായകമായ ഇടപെടലെന്ന് അദാർ പൂനാവാല വിശേഷിപ്പിച്ചു.
പലരാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന കാര്യവും അദാർ പൂനാവാല ചൂണ്ടിക്കാട്ടി. ബൂസ്റ്റർ ഡോസ് ആയുള്ള കൊവിഷീൽഡ് വാക്‌സിന് 600 രൂപയും നികുതിയും ഉൾപ്പെടുന്ന തുകയ്‌ക്ക് ലഭ്യമാക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി വികസിപ്പിച്ച കൊവോവാക്‌സിന് അനുമതി ലഭിക്കുന്ന മുറയ്‌ക്ക് 900 രൂപയും നികുതിയും ഉൾപ്പെടുന്ന തുകയ്‌ക്ക് ലഭ്യമാക്കുമെന്നും അദാർ പുനാവാല അറിയിച്ചു.
യുഎസ് ആസ്ഥാനമായ നൊവോവാക്‌സുമായി കൈകോർത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്‌സിനാണ് കൊവോവാക്‌സ്. കൊവിഷീൽഡ് ബൂസ്റ്റർ ഡോസിന് അനുമതി ലഭിച്ചിട്ടുണ്ട്. കൊവോവാക്‌സിന് ലഭിച്ചിട്ടില്ല. അനുമതി നൽകുന്ന മുറയ്‌ക്ക് ആശുപത്രികൾക്കും വിതരണക്കാർക്കും വിലക്കിഴിവുകൾ നൽകുമെന്നും പൂനാവാല വ്യക്തമാക്കി.
ഏപ്രിൽ പത്ത് മുതലാണ് ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുന്നത്. സ്വകാര്യ വാക്സിൻ സെന്ററുകളിലാണ് ബൂസ്റ്റർ ഡോസ് ലഭ്യമാകുക. രണ്ട് ഡോസ് സ്വീകരിച്ച് കഴിഞ്ഞവർക്കാണ് മുൻകരുതൽ ഡോസ് എന്ന നിലയിൽ മൂന്നാമത്തെ വാക്സിൻ ഡോസ് എടുക്കാൻ സാധിക്കുക. ആദ്യ രണ്ട് ഡോസുകൾ സ്വീകരിച്ച വാക്സിൻ ഏതാണോ അതുതന്നെയാണ് ബൂസ്റ്റർ ഡോസായി എടുക്കേണ്ടതെന്നും നിർദേശമുണ്ട്.
Comments