തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്‌ക്ക് പുറപ്പെട്ട ബസാണ് വീണ്ടും അപകടത്തിൽപ്പെട്ടത്. മലപ്പുറം ചങ്കുവെട്ടിയിൽവെച്ചാണ് അപകടം. സർവീസ് തുടങ്ങി 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ബസ് അപകടത്തിൽപ്പെടുന്നത്. ആദ്യം തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം ബസ് അപകടത്തിൽപ്പെട്ടിരുന്നു.
മലപ്പുറത്ത് വെച്ച് എതിർദിശയിൽ നിന്നും എത്തിയ സ്വകാര്യബസുമായാണ് സ്വിഫ്റ്റ് ബസ് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും, ബസിന്റെ പെയിന്റ് പോയിട്ടുണ്ട്. പിന്നിലെ ബ്രേക്ക് ലൈറ്റിനും കേടുപാട് ഉണ്ടായി. കെഎസ്ആർടിസിയുടെ ലെയ്‌ലാൻഡ് ബസ് ഇടിച്ചാണ് കല്ലമ്പലത്തിന് സമീപം ആദ്യം അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിട്ടുണ്ട്. പകരം കെഎസ്ആർടിസിയുടെ വർക് ഷോപ്പിൽ നിന്ന് മറ്റൊരു സൈഡ് മിറർ ഘടിപ്പിച്ചാണ് യാത്ര തുടർന്നത്.
അതേസമയം, കന്നിയാത്രയിൽ തന്നെ ബസുകൾ അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കെഎസ്ആർടിസി എംഡി രംഗത്തെത്തി. അപകടത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബിയാണെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ആരോപിച്ചു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം ഡിജിപിയ്‌ക്ക് പരാതി നൽകി.
കെഎസ്ആർടിസി കെ സ്വിഫ്റ്റ് സർവ്വീസ് ഇന്നെലയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തത്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോഗിക്കുക. ആദ്യഘട്ടത്തിൽ 99 ബസുകളാണ് സർവീസ് ആരംഭിക്കുന്നത്. 28 എണ്ണം എസി ബസുകളാണ്. ഇവയിൽ 8 എണ്ണം എസി സ്‌ളീപ്പറും, 20 എസി സെമി സ്‌ളീപ്പറുമാണ്. കെഎസ്ആർടിസിയെ നവീകരിക്കുക എന്നതാണ് കെ സ്വിഫ്റ്റിന്റെ ലക്ഷ്യം.
Comments