ന്യൂഡൽഹി: ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ഘോഷ യാത്രയ്‌ക്ക് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണത്തിൽ ഉടൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശം. സംഭവത്തിൽ ഡൽഹിയിലെ ഉന്നത പോലീസ് മേധാവിമാരുമായി അമിത് ഷാ സംസാരിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
പോലീസ് കമ്മീഷ്ണറുമായും ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യൽ കമ്മീഷ്ണറുമായുമാണ് അമിത് ഷാ സംസാരിച്ചത്. അഭ്യന്തരമന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം രാജ്യ തലസ്ഥാനത്ത് സമാധാനം നിലനിർത്തുന്നത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. സമാധാനം പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്രിവാളിന്റെ ഇടപെടലിനെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വിമർശിച്ചു. ഉത്തരവാദിത്വമില്ലാതെയുള്ള പെരുമാറ്റമെന്നാണ് അദ്ദേഹം വിമർശിച്ചത്. അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയാണ്. എന്നാൽ അദ്ദേഹം ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്നും അനുരാഗ് താക്കൂർ വിമർശിച്ചു. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർ പുരിയിലാണ് ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായത്.
Comments