തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലെ മയോ ക്ലിനിക്കിൽ നടത്തിയ ചികിത്സയ്‌ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദാക്കി. തുക അനുവദിച്ചുകൊണ്ട് ഈ മാസം 12ന് ഇറക്കിയ ഉത്തരവിൽ വസ്തുതാ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുഭരണ വകുപ്പ് ഉത്തരവ് റദ്ദാക്കിയത്. തുക ലഭിക്കുന്നതിനായി പുതിയ അപേക്ഷ നൽകി പുതുക്കിയ ഉത്തരവ് ഇറക്കുന്നത് വരെ കാത്തിരിക്കണം.
ചികിത്സയ്‌ക്ക് ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരാൻ മാർച്ച് 30ന് മുഖ്യമന്ത്രി നേരിട്ട് പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയത് അനുസരിച്ചാണ് തുക അനുവദിച്ചത്. എന്നാൽ, തുടർ പരിശോധനയിൽ, ക്രമപ്രകാരമല്ലാതെയോ, അധികമായോ തുക നൽകിയതായി കണ്ടെത്തിയാൽ, മുഖ്യമന്ത്രി പണം തിരിച്ചടയ്‌ക്കേണ്ടി വരുമെന്ന് പണം അനുവദിച്ച ഉത്തരവിൽ പറയുന്നു.
സാധാരണ ഗതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസാണ് അദ്ദേഹത്തിന് വേണ്ടി അപേക്ഷ സമർപ്പിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് അപേക്ഷ സമർപ്പിച്ചതായാണ് ഉത്തരവിൽ പറയുന്നത്. അതിനാലാണ് ക്രമപ്രകാരമല്ലാത്ത തുക കണ്ടെത്തിയാൽ മുഖ്യമന്ത്രിയോട് തിരിച്ചടയ്‌ക്കാൻ ആവശ്യപ്പെട്ടത്. ഇത്തരത്തിൽ സ്വന്തം വകുപ്പ് ഇറക്കിയ ഉത്തരവിൽ മുഖ്യമന്ത്രിയോട് പണം തിരിച്ചടയ്‌ക്കാൻ ആവശ്യപ്പെടുന്നത് തെറ്റാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയോട് ഇത്തരത്തിൽ പറയുന്നത് ഉചിതമല്ലെന്നും, വസ്തുതാപരമായ ഇത്തരം പിശകുകൾ ഉള്ളതിനാലാണ് ഉത്തരവ് റദ്ദാക്കുന്നതെന്നുമാണ് റിപ്പോർട്ട്.
Comments