തിരുവനന്തപുരം: ടെമ്പോ ഓടിക്കുന്നവരെ കെ സ്വിഫറ്റിന്റെ ഡ്രൈവർമാരാക്കിയതാണ് അപകടങ്ങൾക്ക് കാരണമെന്ന് സിഐടിയു സംസ്ഥാന അദ്ധ്യക്ഷൻ ആനത്തലവട്ടം ആനന്ദൻ.ശ്രദ്ധക്കുറവാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ഇബി ജീവനക്കാരുടെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ്അദ്ദേഹം.
പ്രശ്നം തീർക്കാൻ തന്നെയാണ് സംഘടനയും ആഗ്രഹിക്കുന്നത്. എന്നാൽ പ്രശ്നം വഷളാക്കാനാണ് ചെയർമാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാരോട് പ്രതികാര മനോഭാവം വച്ചുപുലർത്തി അവരെ അടിമകളാക്കി ജോലി ചെയ്യിപ്പിക്കുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽ പെടുന്നതിന്റെ മുഴുവൻ ഉത്തരവാദിത്വവും കെഎസ്ആർടിസി മാനേജ്മെന്റിനാണെന്ന് സിഐടിയു ആരോപിച്ചിരുന്നു.ഒട്ടും പരിചയമില്ലാത്ത ഡ്രൈവർമാരാണ് സ്ലീപ്പർ ക്ലാസ് ബസ്സുകൾ ഓടിക്കുന്നത് എന്നും മികച്ച ഡ്രൈവർമാർ ഉണ്ടായിട്ടും അവരെ പരിഗണിച്ചില്ലെന്നും സിഐടിയു ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്ത് ആദ്യ ദിവസം തന്നെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടിരുന്നു. പിന്നേയും അപകടങ്ങളുടെ പരമ്പരയാണ് ഉണ്ടായത്. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് കെഎസ്ആർടിസി എംഡിയുൾപ്പെടെ ആരോപിക്കുന്നത്.
Comments