മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയ്ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചിരുന്ന പാർലമെന്റ് അംഗം നവനീത് കൗർ റാണയെയും ഭർത്താവ് രവി റാണയെയും മഹാരാഷ്‌ട്ര പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ മഹാരാഷ്‌ട്രയിൽ ഹനുമാൻ ചാലിസ തർക്കം രൂക്ഷമായി. ഉദ്ധവ് താക്കറെയുടെ സ്വകാര്യ വസതിയായ ‘മാതോശ്രീ’യ്‌ക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലാനുള്ള നീക്കത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഐപിസി സെക്ഷൻ 153(എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ സംഘങ്ങൾക്കിടയിൽ ശത്രുത വളർത്തുക, സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുക), സെക്ഷൻ 135, മുംബൈ പോലീസ് ആക്ട് (പോലീസിന്റെ നിരോധന ഉത്തരവുകളുടെ ലംഘനം) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഇരുവരെയും ഞായറാഴ്ച ബാന്ദ്രയിൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ലതാ മങ്കേഷ്‌കർ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുംബൈയിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തന് മുന്നോടിയായി അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലാനുള്ള തീരുമാനം പിൻവലിച്ചതെന്ന് രവി റാണ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തീരുമാനം പിൻവലിച്ചതിന് പിന്നാലെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത്.
അതേസമയം, ഉദ്ധവ് താക്കറെയുടെ വീടിന് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലാൻ തീരുമാനിച്ച രവി റാണയുടെയും ഭാര്യ നവനീത് റാണയുടെയും വീട്ടിലേക്ക് ഇന്ന് രാവിലെ ശിവസേന പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഉദ്ധവ് താക്കറെയ്‌ക്കെതിരെയും, ശിവസേന നേതാക്കളായ അനിൽ പരബ്, സഞ്ജയ് റാവത്ത് എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. കൂടാതെ തങ്ങളുടെ വസതിയ്‌ക്ക് മുന്നിൽ തടിച്ചുകൂടിയ 700ഓളം ശിവസേന പ്രവർത്തകർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments