ന്യൂഡൽഹി: പൊതുജനങ്ങളുടെ കണ്ണിൽ വിശ്വാസം ഉറപ്പാക്കുകയെന്നത് ജുഡീഷ്യറി ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് വെല്ലുവിളിയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ന്യായം വിധിക്കുക എന്നത് നിസാരമായ കാര്യമല്ലെന്നും ഇൻസ്റ്റന്റ് (തൽക്ഷണ) നീതിക്കായുള്ള ശക്തമായ ആവശ്യം യഥാർത്ഥ നീതിയെ ബാധിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇൻസ്റ്റന്റ് നൂഡിൽസിന്റെ കാലത്ത് ജനങ്ങൾ ഇൻസ്റ്റന്റ് നീതിയാണ് പ്രതീക്ഷിക്കുന്നത്. നീതി തൽക്ഷണം വേണമെന്ന് ശഠിക്കുമ്പോൾ യഥാർത്ഥ നീതിക്ക് ഭംഗം വരികയാണെന്നും ഇത് ജനങ്ങൾ മനസിലാക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മദ്രാസ് ഹൈക്കോടതിയുടെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമക്കൽ, വില്ലുപുരം ജില്ലകളിലെ പുതിയ കോടതി കെട്ടിടങ്ങളും ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്തു.
ലോകം വേഗതയിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വളരെ വേഗം ഫലം ലഭിക്കണമെന്ന ആവശ്യം എല്ലാ മേഖലകളിലുമുണ്ട്. ജുഡീഷ്യറിക്ക് ഭരണഘടനാപരമായി നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണ്. സമൂഹത്തിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ജഡ്ജിമാർ ബോധവാന്മാരായിരിക്കണം. സമൂഹത്തിലെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളും പ്രതീക്ഷകളും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈക്കോടതികളിൽ അഭിഭാഷകർ പ്രാദേശിക ഭാഷകൾ ഉപയോഗിക്കുന്ന വിഷയത്തിലും ചീഫ് ജസ്റ്റിസ് അനുകൂല പ്രതികരണമാണ് നടത്തിയത്. കക്ഷികൾ അവരുടെ കേസിൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയകളും സംഭവവികാസങ്ങളും മനസിലാക്കേണ്ടത് അത്യാവശ്യമാണ്. കാരണം വിവാഹ ചടങ്ങിൽ മന്ത്രങ്ങൾ ഉരുവിടുന്നത് പോലെയാകരുത് കോടതി വ്യവഹാരങ്ങൾ. നമ്മിൽ ഭൂരിഭാഗം ആളുകൾക്കും മനസിലാകാത്ത അവസ്ഥയുണ്ടാകരുതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
Comments