കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യൂറോപ്പ് ചെയ്തതിന് സമാനമായി ഏഷ്യൻ രാജ്യങ്ങൾ യുക്രെയ്‌നോടുള്ള മനോഭാവം മാറ്റണമെന്ന് വ്ളോഡിമർ സെലൻസ്‌കി. ചില നാറ്റോ അംഗങ്ങൾ യുക്രെയ്‌നെ ചെറുതാക്കി കാണിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
റഷ്യൻ ആക്രമണത്തിനെതിരായ യുക്രെയ്‌ന്റെ പോരാട്ടം യൂറോപ്യൻ രാജ്യങ്ങളുടേയും സഖ്യങ്ങളുടേയും മനോഭാവത്തിൽ മാറ്റം വരുത്തി.ഇതിന് സമാനമായി ഏഷ്യൻ രാജ്യങ്ങളും യുക്രെയ്‌നോടുള്ള അവരുടെ മനോഭാവം മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുഎസും മറ്റ് പാശ്ചാത്യ സഖ്യകക്ഷികളും ഇന്ത്യയെ റഷ്യയുടെ സൗഹൃദത്തിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സെലൻസ്‌കിയുടെ ഈ പരാമർശം. ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിലെ റഷ്യയുടെ അംഗത്വം താൽക്കാലികമായി നിർത്തിവയ്‌ക്കാൻ വോട്ടെടുപ്പ് നടത്തിയിരുന്നു. 93 രാജ്യങ്ങൾ അനുകൂലിച്ചും 24 രാജ്യങ്ങൾ എതിർത്തും 58 പേർ വിട്ടുനിന്നു.
ഇന്ത്യ, പാകിസ്താൻ, ചൈന, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, കംബോഡിയ, ഇന്തോനേഷ്യ, ഇറാഖ്, കുവൈറ്റ്, മലേഷ്യ, മാലിദ്വീപ്, ശ്രീലങ്ക, ഒമ്രാൻ, യെമൻ, സൗദി അറേബ്യ, ഖത്തർ, യുഎഇ, സിംഗപ്പൂർ, എന്നീ ഏഷ്യൻ രാജ്യങ്ങൾ യുഎൻ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.അക്രമം അവസാനിപ്പിക്കാൻ ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങളെ അനുകൂലിക്കാൻ ഇന്ത്യ തയ്യാറായില്ല.
റഷ്യൻ അധിനിവേശം തുടർച്ചയായ 60 ാം ദിവസവും തുടരുന്ന യുക്രെയ്നിൽ ഒഴിപ്പിക്കലിന് സെലൻസ്‌കി സഹായം തേടിയിരുന്നു.മരിയുപോളിൽ മനുഷ്യത്വ ഇടനാഴി ഒരുക്കണമെന്നാണ് യുക്രെയ്ൻ ആവശ്യപ്പെട്ടിരിക്കുന്നത്. മനുഷ്യത്വ ഇടനാഴിക്കായി ഐക്യരാഷ്‌ട്ര സഭ ഇടപെടണമെന്ന് യുക്രെയ്ൻ അഭ്യർത്ഥിച്ചു.
Comments