ലക്‌നൗ: വ്യാജ പീഡന പരാതി നൽകി സമ്മർദ്ദം ചെലുത്തി വിവാഹം കഴിച്ച സംഭവത്തിൽ യുവതിക്ക് 10,000 രൂപ പിഴ ചുമത്തി കോടതി. അലഹബാദ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കോടതിയുടെ വിലപ്പെട്ട സമയം ദുരുപയോഗം ചെയ്തുവെന്നും വ്യാജമായി നിർമിച്ചെടുത്ത കേസ് പരിഗണിച്ചതുമൂലം യഥാർത്ഥ കേസുകൾ പരിഗണിക്കേണ്ട സമയം നഷ്ടപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് അഞ്ജനി കുമാർ മിശ്ര, ജസ്റ്റിസ് ദീപക് വർമ എന്നിവരുടെ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.
പ്രയാഗ്‌രാജിൽ നിന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഹമ്മദ് സൽമാൻ എന്നയാൾക്കെതിരെ ആയിരുന്നു കേസ്. തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയതോടെ കുറ്റാരോപിതൻ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ഇതിന് ശേഷം ഭർത്താവായ മുഹമ്മദ് സൽമാൻ കേസിനെതിരെ ഹർജി നൽകി. തുടർന്ന് നടന്ന കേസന്വേഷണത്തിലാണ് പരാതി വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയത്. ഇതോടെ ഹർജിക്കാരനെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ഹർജി പരിഗണിച്ച ബെഞ്ച് വ്യക്തമാക്കി.
വിവാഹം പെട്ടെന്ന് നടക്കാനാണ് യുവതി വ്യാജ പരാതി നൽകിയതെന്നാണ് വിലയിരുത്തൽ. യുവാവിന് മേൽ പീഡന പരാതി നൽകി അയാളെ സമ്മർദ്ദം ചെലുത്തി വിവാഹം കഴിക്കുകയായിരുന്നു യുവതിയുടെ ഉദ്ദേശ്യം. എന്നാൽ അന്വേഷണത്തെ തുടർന്നുള്ള ചോദ്യം ചെയ്യലിൽ യുവാവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നില്ലെന്ന് യുവതി തന്നെ വെളിപ്പെടുത്തുകയായിരുന്നു.
Comments