ഏകീകൃത സിവിൽ കോഡ്..
ഇത് നടപ്പിലാക്കിയാൽ ശരിഅത്തിന് എന്ത് സംഭവിക്കും? ആർക്കാണ് ഇതുകൊണ്ട് ഗുണമുണ്ടാകുന്നത് ?
എന്താണ് ഏകീകൃത സിവിൽ കോഡെന്നും എന്തുകൊണ്ടാണ് ഈ നിയമം രാജ്യത്ത് ആവശ്യമായി വരുന്നതെന്നും നോക്കാം..
രാജ്യത്തെ എല്ലാ സമുദായങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന നിയമമാണ് ഏകീകൃത സിവിൽ കോഡ്. ഒരാൾ ഏതു മതത്തിലായാലും ജാതിയിലായാലും പാലിക്കേണ്ടത് ഒരു നിയമം.
എന്നാൽ ഇന്ത്യയിൽ വിവിധ മതസ്ഥരുടെ ഇടയിൽ നിൽക്കുന്നത് വ്യത്യസ്ത സിവിൽ നിയമങ്ങളാണ്. ഇതുമൂലം കോടതികളിൽ പോലും പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ആവശ്യമാണെന്ന അഭിപ്രായം പല ഹൈക്കോടതികളും മുന്നോട്ടുവച്ചത്.
ഇന്ത്യൻ പീനൽ കോഡ്, ഇന്ത്യൻ എവിഡൻസ് ആകട്, ഇന്ത്യൻ കോൺട്രാക്ട് ആക്റ്റ്, സ്‌പെസിഫിക് റിലീഫ് ആക്ട് മുതലായവയിലൂടെ എല്ലാ സമുദായങ്ങൾക്കും ബാധകമായ ക്രിമിനൽ, റവന്യൂ സംബന്ധമായ നിയമങ്ങൾ ബ്രിട്ടീഷുകാർ ഉണ്ടാക്കി. എന്നാൽ വിവാഹം, വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, വിവാഹമോചനം, അനന്തരാവകാശം, സ്വത്ത്, ദത്തെടുക്കൽ തുടങ്ങിവയുമായി ബന്ധപ്പെട്ട നിയമം അവരുടെ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കാൻ മതവിഭാഗങ്ങൾക്ക് വിട്ടുകൊടുത്തു. ഇതോടെ വ്യക്തി നിയമങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യസ്തമായി.
സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഹിന്ദുക്കളുടെ വ്യക്തിനിയമം നിർത്തലാക്കിയെങ്കിലും മുസ്ലീങ്ങളുടെ നിയമം അതേപടി നിലനിർത്തി. ഹിന്ദു വിവാഹ നിയമം, ഹിന്ദു പിന്തുടർച്ച നിയമം, ഹിന്ദു മൈനേഴ്സ് ആൻഡ് ഗാർഡിയൻസ് ആക്ട്, ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് എന്നിവ ഹിന്ദു കോഡ് ബില്ലിലൂടെ നടപ്പാക്കി. ഈ നിയമങ്ങൾ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈനർക്കും സിഖുകാർക്കും ഒരുപോലെ ബാധകമാണ്.
അതേസമയം മുസ്ലീം സമുദായത്തിൽ ഉൾപ്പെട്ടവർക്കുള്ള നിയമം നിയന്ത്രിക്കുന്നത് ശരിഅത്ത് പ്രകാരമാണ്. അവരുടെ വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടർച്ചാവകാശം, സ്വത്തവകാശം, കുട്ടികളെ ദത്തെടുക്കൽ തുടങ്ങി എല്ലാ കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഖുറാനിനെയും ഹദീസിനെയും അടിസ്ഥാനമാക്കിയുള്ളതാണ് മുസ്ലീം വ്യക്തി നിയമം. ഇത് ശരിയ നിയമം എന്നും അറിയപ്പെടുന്നു. മുസ്ലീം പുരുഷന് ഒരേ സമയം നാല് ഭാര്യമാർക്ക് സാധുതയുള്ളതായാണ് ഖുറാനിൽ കണക്കാക്കുന്നത്. അതേസമയം, ഇന്ത്യൻ നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരാളെ മാത്രമേ വിവാഹം കഴിക്കാനാകൂ. പ്രത്യേക സാഹചര്യങ്ങളിൽ രണ്ടാം വിവാഹം അനുവദിക്കാം. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ, ഒരേസമയം നാലു വിവാഹങ്ങൾ അനുവദിക്കുന്ന രീതിയടക്കം നിർത്തലാക്കപ്പെടും.
മുസ്ലീം സിവിൽ നിയമ പരിധിയിൽ ഗാർഹിക പീഡനമുൾപ്പെടെ പല കേസുകളും വരുന്നില്ലായിരുന്നു. എന്നാൽ 2019ൽ മോദി സർക്കാർ മുത്തലാഖ് നിർത്തലാക്കിയതോടെ മുസ്ലീം സ്ത്രീകൾ അനുഭവിക്കുന്ന പല ഗാർഹിക പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കോടതിക്ക് സാധിച്ചു. ഏകീകൃത സിവിൽ കോഡ് നടപ്പിലായാൽ ക്രിമിനൽ കേസിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനത്തിന് ശേഷം ജീവനാംശം നൽകേണ്ടി വരും. ഒരു നിശ്ചിത തുകയോ, ന്യായമായ പ്രതിമാസ ജീവനാംശമോ ആണ് കൊടുക്കേണ്ടി വരിക.
ഇന്ത്യൻ ഭരണഘടനയും നിയമവും അനുസരിച്ച്, പൂർവ്വിക സ്വത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശമുണ്ട്. എന്നാൽ ശരിഅത്ത് നിയമം ഇതിന് വിപരീതമാണ്. അതുപോലെ ദത്തെടുക്കപ്പെട്ട കുട്ടികൾക്ക് ഇസ്ലാമിൽ സ്വത്തവകാശമില്ല. ഈ സാഹചര്യത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ പെൺമക്കൾക്കും സ്വത്തിൽ തുല്യാവകാശം ഉണ്ടാകുകയും.
ദത്തെടുക്കുന്ന കുട്ടികളും സ്വത്തിന്റെ അവകാശികളായി മാറുകയും ചെയ്യും.
അതായത് കേന്ദ്ര സർക്കാർ പ്രഖ്യാപനം നടപ്പിലായാൽ രാജ്യത്ത് ശരീഅത്ത് നിയമങ്ങളുടെ നിയമസാധുത ഇല്ലാതാകും. മറ്റ് സമുദായങ്ങളെപ്പോലെ തന്നെ ഇസ്ലാം സമുദായക്കാരുടെ എല്ലാ കേസുകളും കോടതികളുടെ അധികാര പരിധിയിലായിരിക്കും വന്നു ചേരുക.
ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായ ഏകീകൃത സിവിൽ കോഡ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുമെന്നും നിലവിൽ ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ പൈലറ്റ് പദ്ധതി ആരംഭിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Comments