വയനാട്: വയനാട് ജില്ലയിലെ പ്രശ്‌നങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജില്ലയിലെ ജനങ്ങൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. പതിനായിരത്തോളം കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ല. സ്ഥലം എംപി രാഹുൽ ഗാന്ധി ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി ഉത്തരവാദിത്വം നിർവ്വഹിക്കുന്നില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
വയനാട്ടിലെ അങ്കണവാടി ഉൾപ്പെടെയുള്ള വിവധ ഇടങ്ങൾ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ വനവാസി മേഖലയിലുള്ളവർ ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിന് പരിഹാരമായി 2023ഓടെ എല്ലാ വനവാസി കോളനികളിലും കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ഗോത്രവർഗ്ഗകാർക്ക് ഭൂമി നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അമേഠിയിലെ വികസന പ്രവർത്തനങ്ങളെ കുറിച്ചും അവിടുത്തെ ജനങ്ങളെ കുറിച്ചും സ്മൃതി ഇറാനി മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധി എംപിയായ വയനാട്ടിൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനും സ്മൃതി ഇറാനി മറുപടി നൽകി. താൻ രാഹുൽ ഗാന്ധിയല്ലെന്നും അമേഠിയിൽ നിന്നും എങ്ങോട്ടും ഓടിപ്പോകില്ലെന്നുമാണ് സ്മൃതി ഇറാനി പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പദ്ധതികൾ സംസ്ഥാനം വേണ്ടവിധത്തിൽ ജനങ്ങളിൽ എത്തിയ്‌ക്കുന്നില്ല. നിരവധി ആരോഗ്യ പ്രശ്‌നങ്ങളും വിദ്യാഭ്യാസ പ്രശ്‌നങ്ങളും വയനാട്ടിലെ ഗോത്രവർഗ്ഗക്കാർ നേരിടുന്നുണ്ട്. വെൽഫയർ സ്‌കീം നടപ്പിലാക്കാൻ കളക്ടറുമായി ചർച്ച നടത്തി. കളക്ടറോടും, സാമൂഹ്യ നീതി വകുപ്പിനോടും ജില്ലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് വിശദീകരണം തേടിയിട്ടുണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
Comments